കേരളത്തിനെ ഹർത്താൽ ബാധിക്കില്ല, പൊളിച്ചടുക്കി പിണറായി സർക്കാർ

ഹർത്താലിനെ പൊളിച്ചടുക്കി പിണറായി സർക്കാർ. ചൊവ്വ ബുധൻ ദിവസങ്ങളിലെ അഖിലേന്ത്യ ട്രേഡ് യൂണിയൻ പണിമുടക്കിൽ കേരളത്തിലെ സാധാരണ ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഉറപ്പ്. മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതു പണിമുടക്കിൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ മൂലം പൊതു പണിമുടക്കിന്റെ തീവ്രത കുറയും. കടകള്‍ അടപ്പിക്കാനുള്ള ശ്രമമോ, വാഹനം തടയലോ ഈ രണ്ടു ദിവസങ്ങളിലും ഉണ്ടാവില്ല.
ശബരിമല വിഷയത്തില്‍ ഇതിനോടകം തന്നെ കേരളത്തിൽ ആറ് ഹർത്താലുകൾ നടന്നുകഴിഞ്ഞു. ഇതിനിതെരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. ഈ സാഹചര്യത്തില്‍ പൊതു പണിമുടക്ക് ഹര്‍ത്താലായി മാറിയാല്‍ അത് സിപിഎമ്മിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലോടെ പൊതു പണിമുടക്ക് നടത്താന്‍ പിണറായി നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ പൊതു പണിമുടക്കില്‍ വലിയ ആവേശം സിഐടിയു കാണിക്കില്ലെന്ന് ഉറപ്പായി.
കടകൾ അടയ്ക്കാൻ നിർബന്ധിക്കില്ലെന്നും, പ്രകോപനമുണ്ടാവില്ലെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയും വ്യക്തമാക്കിക്കഴിഞ്ഞു.പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ച സാഹചര്യത്തിലാണ് ഇത്. ടൂറിസം മേഖലയെ പൂർണമായി ഒഴിവാക്കി. പത്രവിതരണത്തിനും തടസമുണ്ടാകില്ല. രണ്ടു ദിവസത്തെ പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെയും ഒഴിവാക്കിയിട്ടുണ്ട്.
കടകൾ തുറക്കുമെന്ന് കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദിൻ പറഞ്ഞു. തുറക്കേണ്ടവർക്ക് തുറക്കാമെന്നും, തൊഴിലാളികൾ പണിമുടക്കിയാൽ എതിർക്കില്ലെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയയും, കടയുടമകൾക്ക് തീരുമാനിക്കാമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സൻകോയ വിഭാഗവും വ്യക്തമാക്കിക്കഴിഞ്ഞു.
അക്രമങ്ങളില്ലാത്ത പൊതു പണിമുടക്കിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.8, 9 തിയതികള്‍ നടക്കുന്ന തൊഴിലാളി പണിമുടക്കില്‍ എവിടെയും ട്രെയിന്‍ തടയില്ലെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രന്‍പിള്ള പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പ്രതിഷേധ പ്രകടനം നടത്തും. എന്നാല്‍ പണിമുടക്ക് അവര്‍ക്കുകൂടി വേണ്ടിയാണെന്ന് തിരിച്ചറിയണം. തൊഴിലാളികള്‍ പണിമുടക്കുകയും ജനം എത്താതിരിക്കുകയും ചെയ്യുമ്ബോള്‍ ആര്‍ക്കുവേണ്ടിയാണ് ഇതു തുറക്കുന്നത്. മുതലാളിമാര്‍ക്കു വേണ്ടി മാത്രമായി തുറന്നിട്ടെന്തു കാര്യമെന്ന് അവര്‍ ചിന്തിക്കണം. ഹര്‍ത്താലുകളില്‍ സംഭവിച്ചതുപോലെ ഈ പണിമുടക്കില്‍ സംഘര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നതായും ചന്ദ്രന്‍ പിള്ള പറഞ്ഞു.
ഇത്തരമൊരു നിലപാടിലേക്ക് സിഐടിയുവിനെ എത്തിച്ചത് മുഖ്യമന്ത്രിയുടെ ശാസനയാണ്. രണ്ട് ദിവസം മുമ്ബ് അതിശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി ഇടപെട്ടതും ചന്ദ്രന്‍ പിള്ളയും കരിമും തിരുത്തലുമായെത്തിയത്. ഫലത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ മാത്രം ബാധിക്കുന്ന ഹര്‍ത്താലായി പൊതു പണിമുടക്ക് മാറും.
പൊതുപണിമുടക്ക് ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതായതിനാല്‍ പിന്തുണയ്ക്കും. എന്നാല്‍ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുന്നതിനോടു യോജിപ്പില്ല. അന്നേ ദിവസം കടകള്‍ തുറക്കാതിരിക്കാനാവില്ല. പണിമുടക്ക് ഓരോരുത്തരുടെയും അവകാശമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പണിമുടക്ക് ഒരു ദിവസമാക്കാന്‍ ട്രേഡ് യൂനിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദീന്‍ വ്യക്തമാക്കി. പണിമുടക്കുന്ന തൊഴിലാളികളോട് യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കളാഴ്ചയുണ്ടായ ഹര്‍ത്താലില്‍ 110 കോടിയുടെ വ്യാപാര നഷ്ടം ഈ മേഖലയ്ക്കുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണങ്ങളില്‍ പത്തു കോടിയുടെ സാമ്ബത്തിക നഷ്ടവുമുണ്ടായി. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വികാരം മനസ്സിലാക്കിയാണ് പിണറായി വിഷയത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഇടപെട്ടത്.
യുവമോർച്ച, മഹിളാമോർച്ച, എംജിഎം സംഘ്,ഡിഎംഎസ്, ഒബിസി മോർച്ച , പട്ടിക ജാതി മോർച്ച, ന്യൂനപക്ഷ മോർച്ച തുടങ്ങിയ ബിജെപിയുടെ പോഷകസംഘടനകള്‍ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ദേശീയ തലത്തില്‍ പണിമുടക്കുന്നത്. ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്ബൂര്‍ണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടി തടയല്‍ സമരമുണ്ടാകും. ശബരിമല തീര്‍ത്ഥാടകരെ ബാധിക്കരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍, വന്നുപെടുന്ന വിനോദസഞ്ചാരികള്‍ എന്നിവരെ പണമുടക്ക് ബാധിക്കാതെ നോക്കും. ആശുപത്രി ആംബുലന്‍സ്, മരുന്നുവിതരണം, പത്രം, ജലവിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























