കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ശുദ്ധികലശം നടത്തിയത് അയിത്താചരണമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ശുദ്ധികലശം നടത്തിയത് അയിത്താചരണമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത് നിയമവിദഗ്ധര്‍ പരിശോധിക്കേണ്ടതാണ്. തന്ത്രിക്കെതിരെ നടപടി എടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് തന്ത്രി നടത്തിയത്. തന്ത്രി കര്‍മസമിതിയുടെ അടക്കം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കര്‍മസമിതി എന്ന് പറയുന്നത് ആര്‍.എസ്.എസ് ആണ്. ബലിദാനികളെ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.
സെക്രട്ടറിയേറ്റ് വളയാന്‍ ശബരിമല കര്‍മസമിതി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് പുതിയ കാര്യമല്ലെന്നും സമരങ്ങളെയും പ്രക്ഷോഭങ്ങളെയും എതിര്‍ക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു. സംഘപരിവാര്‍ തന്നെ അക്രമം അഴിച്ച് വിട്ടിട്ട് സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ച് വിടുമെന്ന് പറയുന്നു. അത്തരത്തിലുള്ള ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്തി ആരേയും വീഴ്ത്താമെന്ന് കരുതേണ്ട. ആര്‍.എസ്.എസിന്റെ അക്രമം കാരണം കരഞ്ഞ് കൊണ്ട് ജോലി ചെയ്യേണ്ട മാധ്യമപ്രവര്‍ത്തകയുടെ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തതിന്റെ പേരില്‍ ചില സ്ത്രീകളുടെ വീട് ആക്രമിച്ചെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ കേസില്‍ കക്ഷിയായ തന്ത്രി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥനാണ്. അതിന് കഴിയുന്നില്ലെങ്കില്‍ സ്വയം ഒഴിയണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. അതിന് പിന്നാലെ മന്ത്രിമാരായ ജി.സുധാകരന്‍, എ.കെ ബാലന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ തന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























