ആലപ്പാട് വിഷയത്തിൽ സർക്കാർ നിലപ്പടിനെ തള്ളി സിപിഐ; ജനകീയ വിഷയങ്ങളില്‍ സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമെന്ന് കാനം രാജേന്ദ്രന്‍

ജനകീയ വിഷയങ്ങളില്‍ സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു. ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും കാനം ആവശ്യപ്പെട്ടു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ മന്ത്രി ഇ പി ജയരാജന്‍ പരിഹസിച്ചതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം.
ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നുമാണ് മന്ത്രി ഇ പി ജയരാന്‍ പറഞ്ഞത്. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു.
കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ആലപ്പാട് ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐആര്‍ഇ) മുമ്ബ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. കമ്ബിനികള്‍ ഖനന മാനദണ്ഡം ലംഘിച്ചതായി ഒരു പരാതിയുമില്ല. ഐആര്‍ഇയും കെഎംഎംഎല്ലും ഒരിക്കലും പൂട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























