ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാകുന്നില്ലേ? എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ല- ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ? കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചു.
ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിജേഷ് വിജയന്‍ നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
അപകടമുണ്ടായതിന് ശേഷം പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ വിജേഷിന് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമായിരുന്നെന്നാണ് കൊച്ചി മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അപകടം നടന്ന ഉടനെ വിജേഷിനെ വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. ആദ്യം 50000 രൂപ തന്ന വീഗാലാന്‍ഡ് അധികൃതര്‍ തുടര്‍ ചികിത്സയ്ക്ക് യാതൊരു സഹായവും നൽകിയില്ലെന്നും ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും വിജേഷ് പറയുന്നു.
തന്റെ അച്ഛനില്‍ നിന്നും വീഗാലാന്‍ഡ് അധികൃതര്‍ ബ്ലാക്ക് പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയെന്നും വിജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന തന്റെ വിരലടയാളം അതേ കടലാസില്‍ രേഖപ്പെടുത്തിയെന്നും വിജേഷ് ആരോപിക്കുന്നു. മതിയായ നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെയാണ് വിജേഷ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ ആശുപത്രികളിലായി ചികിത്സ നടത്തിയെങ്കിലും വിജേഷിന് എഴുന്നേറ്റ് നടക്കാനായില്ല. വിജേഷിന്റെ ഹര്‍ജി കോടതിയില്‍ എത്തിയതോടെ കേസില്‍ നിന്നും പിന്മാറാന്‍ വീഗാലാന്‍ഡ് ഗ്രൂപ്പ് സമീപിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
കേസില്‍ നിന്നും പിന്മാറുന്നതിന് പകരം ഫോട്ടോസ്‌ററാറ്റ് മെഷീന്‍ വാങ്ങിത്തരാം എന്നാണ് വാഗ്ദാനം നടത്തിയത് എന്നും വിജേഷ് പറയുന്നു. അപകടത്തെ തുടര്‍ന്ന് വിജേഷിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം മുടങ്ങി. കുടുംബ സ്വത്ത് വിറ്റും സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് വിജേഷ് ചികിത്സ തുടരുന്നത്. തൃശ്ശൂരിലെ പറപ്പൂർ സ്വദേശിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി.
അദ്ദേഹം ടെലിക്സ് എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പടിപടിയായി വളർന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്ററായി അദ്ദേഹം. വീഗാലാന്റ്, വണ്ടർലാ എന്നീ അമ്യൂസ്മെന്റ് പാർക്കുകളും അദ്ദേഹം സ്ഥാപിച്ചു. നോക്കുകൂലിയുമായി ബന്ധപ്പെട്ട് കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും വൃക്ക ദാനം ചെയ്തും മുല്ലപെരിയാറുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാധ്യമ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha

























