വീട്ടുവേലക്കാരുടെ മകളായ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് എം.ഒ ജോര്‍ജ്ജ് കീഴടങ്ങി, കര്‍ണാടകത്തില്‍ ഒളിവിലായിരുന്ന ജോര്‍ജ്ജ് ഇന്ന് രാവിലെ മാനന്തവാടി ഡിവൈഎസ്പിക്ക് മുന്നിലാണ് കീഴടങ്ങിയത്

വീട്ടുവേലക്കാരുടെ മകളായ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് എം.ഒ ജോര്‍ജ്ജ് കീഴടങ്ങി. കര്‍ണാടകത്തില്‍ ഒളിവിലായിരുന്ന ജോര്‍ജ്ജ് ഇന്ന് രാവിലെ മാനന്തവാടി ഡിവൈഎസ്പിക്ക് മുന്നിലാണ് കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ പോസ്‌ക്കോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. കൂടാതെ ബലാല്‍സംഗം, ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജോര്‍ജ്ജ് സഹകരണ അര്‍ബന്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ വൈസ് ചെയര്‍മാനുമാണ്. ആദിവാസി പണിയ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ജോര്‍ജ് ബലാല്‍ക്കാരമായി നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിക്ക് ജോര്‍ജ്ജ് മൊബൈല്‍ ഫോണും വാങ്ങിക്കൊടുത്തിരുന്നു. അതിലേക്ക് പലതവണ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോയി കാപ്പിത്തോട്ടത്തിലും ബെഡ്‌റൂമിലും വെച്ച് ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജോര്‍ജ്ജിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബലാല്‍സംഗം സഹിക്കാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. അതോടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കുകയായിരുന്നു. ഒ.എം ജോര്‍ജ്ജ് രാജ്യംവിടാതിരിക്കാന്‍ പൊലീസ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധു വീടുകളില്‍ ഉള്‍പ്പെടെ പൊലീസ് രണ്ട് ദിവസം മുമ്പ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ജോര്‍ജ്ജ് വിദേശത്തേക്ക് പറക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിവരങ്ങള്‍ കൈമാറിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. ഡിവൈഎസ്പി കെ.പി കുബേരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വേങ്ങൂരിലുള്ള വീട് പരിശോധിച്ച ശേഷമാണ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഈമാസം ഒന്നിന് പിടിച്ചെടുത്തത്. ബത്തേരിയിലെ അടുത്ത ബന്ധുക്കളുടെ ആറു വീടുകളിലും പരിശോധന നടത്തിയിരുന്നു.കേസ് വിവരം പുറത്തറിഞ്ഞ കഴിഞ്ഞ ചൊവ്വാഴ്ച പകല്‍ ഒന്നരയ്ക്കാണ് ജോര്‍ജ് ഒളിവില്‍ പോയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും അത് ഓഫായിരുന്നു. ഫോട്ടോയും മറ്റ് വിവരങ്ങളും അടക്കം പൊലീസ് ലഘുലേഖ തയ്യാറാക്കി കര്‍ണാടക, തമിഴ്‌നാട് പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. അതോടെയാണ് ജോര്‍ജ്ജിന് കീഴടങ്ങേണ്ടി വന്നത്. ജോര്‍ജിന്റെ സുഹൃത്തുക്കള്‍ ബിസിനസ് പങ്കാളികള്‍ എന്നിവരും നിരീക്ഷണത്തിലായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടാന്‍ ശ്രമം നടത്തിയിരുന്നു. ലഭിക്കാന്‍ സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ചതും തിരിച്ചടിയായി.
തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.യുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും പോസ്‌ക്കോ കേസ് എടുത്തിരുന്നു. എന്നാല്‍ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നില്ല. പെണ്‍കുട്ടി കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും അന്വേഷണ കമ്മിഷനെ രൂപീകരിച്ച് തടിതപ്പുകയാണ് ചെയ്തത്. പാര്‍ട്ടി യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. വാഹനാപകടത്തില്‍ പെട്ട് പെണ്‍കുട്ടി വീട്ടില്‍ കഴിയുന്ന സമയത്ത് എത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെ ഭീഷണിയും നടത്തിയിരുന്നു. ജോര്‍ജ്ജിന്റെ കൂടെയുള്ളവരും മറ്റും പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























