യുവതീപ്രവേശനത്തിന് പിന്നാലെ, ഗൃഹപ്രവേശനം- ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനകദുർഗയ്ക്ക് വീട്ടിൽ കയറാൻ അനുമതി

യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാലയം നിര്‍ദേശിച്ചു. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറഞ്ഞത്.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു ഭർതൃ വീട്ടുകാർ. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായിരുന്നു. കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്.
ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിച്ചിരുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമല സന്ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കനകദുര്‍ഗയെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കനകദുർഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ കനകദുർഗയെ താമസിപ്പിച്ചിട്ടുള്ള സംരക്ഷണ കേന്ദ്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റർക്ക് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുംവരെ കനകദുർഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാൽ വിധി ഞങ്ങൾ നടപ്പാക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കൈപ്പടയിലെഴുതിയ കത്ത് പെരിന്തൽമണ്ണയിൽ നിന്നുതന്നെയാണ് പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അഡ്‌മിനിസ്‌ട്രേറ്ററുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്ന സമയത്ത് അഡ്‌മിനിസ്ട്രേറ്റര്‍ ഡ്യൂട്ടി സ്ഥലത്തുനിന്ന് മാറി നില്‍ക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരം കനകദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ശബരിമല ദർശനത്തിനുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുര്‍ഗയുമായി വീട്ടിലേയ്ക്ക് മടങ്ങിയെത്തി ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുർഗയെ വീട്ടിൽ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്നായിരുന്നു കനകദുർഗ കോടതിയെ സമീപിച്ചത്.
ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗയുടെ ആവശ്യത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശകമ്മിഷന്‍ ഉത്തരവ് ഇട്ടിരുന്നു . അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha

























