കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വിവാദങ്ങളും പെയ്തിറങ്ങുന്നു; പി ജെ ജോസഫിന്റെ ലക്ഷ്യം കേന്ദ്രമന്ത്രി പദമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം അടക്കം പറയുന്നു; കേരളയാത്രയുടെ സമാപനത്തില്‍ മുഴങ്ങാൻ പോകുന്നത് തിളച്ച് മറിയുന്ന കര്‍ഷക രോഷത്തിന്റെ ജനകീയ പ്രതിരോധം

കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വിവാദങ്ങളും പെയ്തിറങ്ങുകകയാണ്. പി ജെ ജോസഫിന്റെ ലക്ഷ്യം കേന്ദ്രമന്ത്രി പദമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം അടക്കം പറയുന്നു. യു പി എ അധികാരത്തിലെത്തിയാൽ കേരള കോൺഗ്രസിൽ നിന്നും ജോസ് കെ മാണി കേന്ദ്ര മന്ത്രിയാകും. തനിക്കും മന്ത്രിയാകണമെന്ന് ജോസഫ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജോസഫ് മത്സരിക്കുമെന്ന് പറയുന്നത്. ഒരു സീറ്റ് മാത്രം മാണിക്ക് കിട്ടും. അത് കോട്ടയമായിരിക്കും. മാണിക്കവകാശപ്പെട്ടതാണ് കോട്ടയം സീറ്റ്. അവിടെ മാണി വിഭാഗം നേതാവ് മത്സരിക്കും. ജോസഫിനെ കേന്ദ്രമന്ത്രിയാക്കാൻ കേരള കോൺഗ്രസ് എം സമ്മതിക്കില്ല.
കേരള യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതെ പി ജെ ജോസഫ് ഗൾഫിൽ പോയതാണ് ഇപ്പോഴത്തെ ചർച്ച. ജോസഫിന്റെ തന്ത്രങ്ങൾക്ക് പിന്നിൽ മോൻസ് ജോസഫാണുള്ളത്. കടുത്തുരുത്തി എന്ന മാണിയുടെ ഉറച്ചകോട്ടയിൽ ജയിച്ചു കയറിയ മോൻസിന് മാണിയുടെ സഹായമില്ലാതെ ജയിക്കാനാവില്ല. പി ജെ ജോസഫിനെ ദില്ലിക്ക് പാർസൽ ചെയ്താൽ ഇനി വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ജയിച്ചു ജോസഫ് ഗ്രൂപ്പിൽ നിന്നുള്ള മന്ത്രി സ്ഥാനത്തിന് അവകാശ വാദമുന്നയിക്കാൻ മോൻസിനാകും. അതാണ് കളി. പിജെ ജോസഫ് ദില്ലിക്ക് പോകുന്നതോടുകൂടി ജോസഫ് ഗ്രൂപ്പിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽ ആകുമെന്ന് മോൻസ് കണക്കുകൂട്ടുന്നു. പിന്നീട് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ പിജെ ഫ്രാക്ഷന് കിട്ടുന്ന മന്ത്രി സ്ഥാനം കൈക്കലാക്കാമെന്നാണ് മോൻസ് കണക്കുകൂട്ടുന്നത്.
സീറ്റില്ലെങ്കിൽ തങ്ങൾ പുറത്തു പോകുമെന്ന് മോൻസ് പറഞ്ഞതോടെയാണ് വിവാദം കത്തി കയറിയത്. കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും രീതി അനുസരിച്ച് അവർ പരസ്യമായെന്നും പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ജോസഫിന്റെ നീക്കം മാണിയുടെ മനസ്സിൽ എതിർപ്പിന്റെ സ്വരം ഉയർത്തുന്നു. പക്ഷേ ജോസഫ് യുഡി എഫ് വിടില്ല. ഇടതുപക്ഷം ജോസഫിനെ ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ തന്നെ എടുക്കാചരക്കുകൾ അവിടെ നിരവധിയുണ്ട്. കോൺഗ്രസിലെ ചില പ്രമുഖർ തന്നെയാണ് പി ജെ ജോസഫിനെ കുതിയിളക്കാന് നോക്കുന്നത്. രണ്ടു സീറ്റെന്ന അവകാശ വാദത്തോടെ ഒടുവിൽ കോൺഗ്രസിന് തന്നെ ഇത് പാരയായി.
കേരളത്തിന്റെ ജനഹൃദയങ്ങളെ ഇളക്കിമറിച്ചും കര്‍ഷകരാഷ്ട്രീയത്തിന് പുതിയ പരിണാമം സൃഷ്ടിച്ചും കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രക്ക് വലിയ പ്രതികരണമാണ് സൃഷ്ടിക്കാൻ കഴിഞ്ഞത്. .ജനുവരി 24 ന് കാസർകോട് നിന്നും ആരംഭിച്ച യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും കാർഷിക - വികസന പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. യാത്രയുടെ ക്യാപ്റ്റനായ കേരള കോൺഗ്രസ് വൈസ് ചെയർമാനായ ജോസ് കെ.മാണി എംപി യാത്രയ്ക്കിടയിൽ വിവിധ മേഖലകളിൽ നിന്നു ലഭിച്ച നിവേദനങ്ങളും കണ്ടും കേട്ടും മനസിലാക്കിയ ജനകീയ പ്രശ്‌നങ്ങളും സമന്വയിപ്പിച്ച് ജനകീയ നിവേദനമാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
കണ്ണൂരിലും, കാസർകോട്ടും മലയോരക്കർഷകരുടെ പ്രശ്‌നങ്ങളായിരുന്നു പ്രധാനമായും ചർച്ചാ വിഷയമായത്. കാർഷിക വിളകളുടെ വിലയിടിവും, വിളവ് കുറഞ്ഞതും എല്ലാം കർഷകർ ജോസ് കെ.മാണിയ്ക്ക് മുന്നിൽ എടുത്തു കാട്ടി. ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ സമയം കണ്ടെത്തിയ ജോസ് കെ.മാണി എല്ലാവരോടും അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചത്.
യാത്ര വയനാട് ജില്ലയിൽ എത്തിയപ്പോൾ സ്വീകരിച്ചത് കണ്ണീരണിഞ്ഞ കർഷക മുഖങ്ങളായിരുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കർഷകർ തമിഴ്‌നാട് സർക്കാർ നടപ്പാക്കിയ വനസംരക്ഷണ നിയമത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണിയിലായിരുന്നു. ഈ കർഷകരുടെ കണ്ണീർ കണ്ട ജോസ് കെ.മാണി തമിഴ്നാട് നിയമസഭപാസാക്കിയ ഈ നിയമത്തിന് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണറെ സമീപിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ശ്രദ്ധതിൽപ്പെടുത്തുന്നതിനും മുൻകൈ എടുക്കുമെന്ന് ഇവർക്ക് ഉറപ്പു നൽകി. ഗൂഡല്ലൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു ജോസ് കെ.മാണി കർഷകർക്ക് ഉറപ്പ് നൽകിയത്. കോഴിക്കോട് ജില്ലയിൽ നൂറുകണക്കിന് കർഷകർ കുടുംബത്തോടൊപ്പമാണ് യാത്രയെ സ്വീകരിക്കാനായി എത്തിയത്. കേന്ദ്ര സർക്കാർ ഏർപ്പെട്ട ആഗോളകരാറുകളുടെ ദോഷം അനുഭവിക്കുന്നവരായിരുന്നു കോഴിക്കോട്ടെ കർഷകരിൽ ഏറെപ്പേരും. ഇതുമൂലം കാർഷിക വിളകൾക്ക് കൃത്യമായ വില ലഭിച്ചിരുന്നില്ല. വന്യജീവികളുടെ ആക്രമണത്തിൽ ജീവനും സ്വന്തം കാർഷിക വിളകളും നഷ്ടമാകുന്നതായിരുന്നു ഈ പ്രദേശത്തെ ആളുകളുടെ മറ്റൊരു പ്രധാന പ്രശ്‌നം. സ്ഥിതിഗതികൾ അതീവ രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കർഷകരുടെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനും ജോസ് കെ.മാണി ആദ്യാവസാനം ശ്രദ്ധിച്ചിരുന്നു.
പ്രളയക്കെടുതിയുടെ ബാക്കി പത്രമായിരുന്ന മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകർക്ക് ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത്. പ്രളയത്തിൽ കൃഷിയും കൃഷിഭൂമിയും കാർഷിക വിളകളും നശിച്ച പല കർഷകർക്കും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കർഷകർ യാത്രയുടൈ ക്യാപ്റ്റനെ സമീപിച്ചത്. എല്ലാവരപടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തിയ ജോസ് കെ.മാണി കാര്‍ഷിക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും ബന്ധപ്പെട്ട അധികാരുകളുടെ മുന്നില്‍ ഉന്നയിക്കുമെന്നും ഉറപ്പുനല്‍കിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി.ബഡ്ജറ്റില്‍ ഇടുക്കിയോട് കാണിച്ച അവഗണനയ്ക്ക് എതിരായ ജനരോഷമായിരുന്നു ജനങ്ങള്‍ പങ്കുവെച്ചത്. ആവശ്യമായ പണം നീക്കിവെയ്ക്കാതെ 5000 കോടിയുടെ പാക്കേജിലൂടെ ഇടുക്കിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. റബറിന്റെ വിലയിടിവും, മറ്റ് കാർഷിക വിളകളുടെ വിലയിടിവുമായിരുന്നു കോട്ടയത്തിന്റെ മണ്ണിലെ പ്രധാന പ്രശ്‌നം. ആലപ്പുഴയിലും പത്തനംതിട്ടയിലും പ്രളയം തന്നെയായിരുന്നു സാധാരണക്കാരുടെയും കർഷകരുടൈയും പ്രശ്‌നം. ഓഖി വീശിയടിച്ച കൊല്ലത്തെ കടലോര മേഖലകളിലും, പ്രളയത്തിൽ കൃഷി നശിച്ച മലയോരങ്ങളിലും കർഷകരുടെ പ്രതിഷേധം തന്നെയാണ് ജോസ് കെ.മാണി ഏറ്റെടുത്തത്. ഈ പ്രതിഷേധങ്ങളാണ് 15 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കാർഷിക കേരളത്തിന്റെ യുദ്ധ പ്രഖ്യാപനമായി മാറുക. തിളച്ച് മറിയുന്ന കര്‍ഷക രോഷത്തിന്റെ ജനകീയ പ്രതിരോധമാകും കേരളയാത്രയുടെ സമാപനത്തില്‍ മുഴങ്ങുക.
https://www.facebook.com/Malayalivartha

























