ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനു പിന്നാലെ കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി, ഇക്കാര്യം ശക്തമായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്
തന്നെ ഭരിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടതായി സൂചന. എ കെ ജി സെന്ററിലെത്തി അസാധാരണമായ വിധം കോടിയേരിയെ കണ്ട പിണറായി ക്ഷുഭിതനായിരുന്നു എന്നാണ് വിവരം. സര്‍ക്കാരിന്റെ ആയിരം ദിവസത്തോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയതിലായിരുന്നു പിണറായിക്ക് പ്രതിഷേധം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസമാകുമ്പോള്‍ 28ാമത്തെയും 29ാമത്തെയും രാഷ്ട്രീയ കൊലപാതകങ്ങളാണ് കാസര്‍കോഡ് നടന്നത് . ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത അത്രയും കൊലപാതകങ്ങളാണ് വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലുമൊക്കെ ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സിപിഎം നടത്തുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ തന്നെ ഇപ്രകാരം ചെയ്യുന്നത് ആരെ തോല്‍പ്പിക്കാനാണെന്നാണ് പിണറായി ചോദിക്കുന്നത്.
കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയകൊലപാതകമാണെന്ന് പോലീസ് എഫ്‌ഐആറില്‍ തന്നെ വ്യക്തമാണ്. കോളജിലുണ്ടായ കശപിശ ഒടുവില്‍ കലാശിച്ചത് നിഷ്ഠൂരമായ കൊലപാതകത്തില്‍. ശരത്‌ലാലിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷന്റെ മൂര്‍ധാവില്‍ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകര്‍ന്നുപോയി. ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണു കൊലനടത്തിയതെന്നു വ്യക്തം . ഇതു കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് . ഇത് ആര്‍ക്കുവേണ്ടി നടത്തിയെന്നും ആരാണ് യഥാര്‍ത്ഥ പ്രതികള്‍ എന്നുമാണ് കേരളത്തിന് ഇനി അറിയേണ്ടത്. അത് തന്നെയാണ് പിണറായിക്കും അറിയേണ്ടത്.
സമാനമായ രീതിയിലാണ് ടിപി ചന്ദ്രശേഖരനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും കൊലകത്തിക്ക് ഇരകളായത്. ഷുഹൈബ് കൊല്ലപ്പെട്ടിട്ടിട്ട് ഫെബ്രു 12 ന് ഒരു വര്‍ഷമായി . നിസാരമായ ഒരു തര്‍ക്കത്തിന്റെ പേരിലാണ് ഷുഹൈബിനെയും സിപിഎമ്മുകാര്‍ വകവരുത്തിയത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും ഇല്ലാത്ത സംഘമാണ് കൊലപാതകം നടത്തിയത്. ഇത് പാര്‍ട്ടിയുടെ അറിവോടെ ചെയ്ത ക്വട്ടേഷനാണെന്നു ആരോപണമുണ്ട് . ഇതാണ് ഇരട്ട കൊലപാതകത്തിലും സംഭവിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തവരെയും നീതിപീഠത്തിനു മുന്നില്‍ എത്തിക്കണം എന്നാവശ്യപ്പെട്ടാണ് ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അതിന് ഉത്തരവിട്ടെങ്കിലും പിണറായി സര്‍ക്കാര്‍ അതിനെതിരേ അപ്പീല്‍ നല്കി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ഈ കേസില്‍ സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. ഒരു സിറ്റിംഗിന് ലക്ഷങ്ങളാണ് ഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അഡ്വക്കേറ്റ് ജനറല്‍, രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, 150 ഓളം സര്‍ക്കാര്‍ അഭിഭാഷകര്‍ , പത്തോളം സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ തുടങ്ങിയ വന്‍ സന്നാഹമുള്ളപ്പോഴാണ് ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള വക്കീലിനെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഷുഹൈബിനെ സര്‍ക്കാരും സിപിഎമ്മും ഇപ്പോഴും ഭയക്കുന്നുവെന്നു വ്യക്തം.
കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലു രാഷ്ട്രീയ കൊലക്കേസുകളില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടിവി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചാര്‍ത്തി സിബിഐ തലശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്കിക്കഴിഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാര്‍ത്തി വയലിന്റെ നടുവില്‍ വച്ച് താലിബാന്‍ മോഡല്‍ വിചാരണ നടത്തിയാണ് മുസഌം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ച് സിപിഎം പ്രദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
കതിരൂര്‍ കെ. മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി. ജയരാജന്‍ 25ാം പ്രതിയാണ്. പി. ജയരാജനെ 15 വര്‍ഷംമുമ്പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ കൊന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ കേസില്‍ അറസ്റ്റിലായ വിക്രമന്‍. മറ്റു 13 പ്രതികളും സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് 2006 ഒക്ടോബര്‍ 22നു കൊല്ലപ്പെടുന്നത്. സിബിഐ അന്വേഷണത്തില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നീ സിപിഎം നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. കേസ് നിലനില്‍ക്കെത്തന്നെ രാജന്‍ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും ജനവിധി തേടുകയും അധ്യക്ഷന്‍മാരായി സ്ഥാനമേല്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എറണാകുളം ജില്ല വിടാന്‍ സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവുചെയ്തില്ല. തുടര്‍ന്ന് ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. ഇതൊക്കെ സിപിഎമ്മില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയാണ് ഈ കേസിലെ ഒന്നാം പ്രതി. ടിപി കേസില്‍ മൂന്നു സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ടിപി കേസിലെ ആസൂത്രകര്‍ നീതിപീഠത്തിനു മുന്നില്‍ എത്തണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്ക്കുന്നുണ്ട്. ബിഎംഎസ് നേതാവ് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസില്‍ 7 സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. നാഷണല്‍ െ്രെകംറിക്കാര്‍ഡ്‌സ് ബ്യൂറോ യുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം യുപിക്കും ബിഹാറിനും തൊട്ടു താഴെ മൂന്നാമതാണ്. കഴിഞ്ഞ നാലു ദശകങ്ങള്‍ക്കിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ മാത്രം അരങ്ങേറിയെന്നു കരുതപ്പെടുന്നു. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് നടക്കുകയെന്നത് ആരെയും അമ്പരപ്പിക്കും. സമീപകാലത്തു മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതല്‍ ഇരകളാകുന്നത്. അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, ഫസല്‍ തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍.
പിണറായി വിജയന്റെ ആത്മസുഹൃത്തും സിപിഎം നേതാവുമായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിമര്‍ശകനുമായ എന്‍. പി. ഉല്ലേഖ് കണ്ണൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ പല വെളിപ്പെടുത്തലുകളുമുണ്ട്. 16 വയസുള്ള എസ്എഫ് ഐ പ്രവര്‍ത്തകനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ചെട്ടിപ്പീടികയില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ കോടാലി കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. അന്ന് ആ സംഘത്തില്‍ പിണറായി വിജയനും ഉണ്ടായിരുന്നെന്നു ദൃക്‌സാക്ഷികളുണ്ട്. കേസില്‍ അദ്ദേഹം പ്രതിയുമായിരുന്നു. പിന്നീട് ഇഎംഎസ് സര്‍ക്കാര്‍ പിണറായി രക്ഷിച്ചെടുക്കുകയായിരുന്നത്രേ.
പിണറായി വിജയന്‍ ചെറുപ്പം മുതല്‍ തന്നെ കാര്‍ക്കശ്യക്കാരനും കടുംപിടിത്തക്കാരനുമായ നേതാവായിരുന്നുവെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിണറായി കായിക പരിശീലനം പരസ്യമായി നല്കാറുണ്ടായിരുവെന്നും പുസ്തകത്തില്‍ പറയുന്നു. സിപിഎമ്മിന്റെ പ്രതിരോധ ക്യാമ്പുകളില്‍ പിണറായി പങ്കെടുക്കാറുണ്ടായിരുന്നു. സിപിഎമ്മിന്റെ അക്രമാസക്ത രാഷ്ട്രീയത്തിന്റെ ചിഹ്നമായി പിണറായി വളര്‍ന്നു. അദ്ദേഹം പാര്‍ട്ടി അണികളുടെ ആരാധ്യനായ നേതാവായി. വര്‍ഗസമരവും വര്‍ഗശത്രുക്കളുടെ ഉന്മൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകള്‍ക്കുണ്ട്. അവരുടെ മാര്‍ഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവര്‍ക്കു നിഷിദ്ധമല്ല. എന്നാല്‍, രാഷ്ട്രീയ മേധാവിത്വം കൈവരിച്ച് സിപിഎമ്മിന് 1990 കളില്‍ അക്രമരാഷ്ട്രീയവുമായി മുന്നോട്ടു പോകേണ്ട ഒരു കാര്യവുമില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്‍ ആകെ അസ്വസ്ഥനാണ്. ഹര്‍ത്താല്‍ നടത്തിയതിലെ അഭംഗി ഒഴിച്ചു നിര്‍ത്തിയാല്‍ കേരളം ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടും എന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരട്ട കൊലപാതകം നടന്നത്. അത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു എന്ന് പിണറായി മനസിലാക്കുന്നു. പിണറായിയുടെ കൂടികാഴ്ച അവസാനിച്ചതോടെയാണ് കോടിയേരി സി പി എം പ്രവര്‍ത്തകരായ കൊലപാതകികളെ തള്ളിപറഞ്ഞത്. തന്നെ ഭരിക്കാന്‍ അനുവദിക്കാതിരിക്കാത്തതിന് പിന്നില്‍ സിപിഎം നേതാക്കളുമുണ്ടോ എന്നും പിണറായി സംശയിക്കുന്നു.
https://www.facebook.com/Malayalivartha