ഈ കൊടുംക്രൂരതയ്ക്ക് മാപ്പില്ല ; പെരിയയിൽ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ നിന്നു തേങ്ങലുകൾ അടങ്ങുന്നില്ല; കൃപേഷും ശരത്‌ലാലും യാത്രയായത് സ്വപ്നങ്ങൾ ബാക്കിയാക്കി

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ വിലാപങ്ങള്‍ ഉറഞ്ഞുകൂടിയ 2 വീടുകള്‍. അവിടെ ആര്‍ത്തലച്ചു പെയ്യുന്ന 2 അമ്മമനസ്സുകള്‍. പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ നിന്നു തേങ്ങലുകള്‍ അടങ്ങുന്നില്ല. 2 വീടുകളിലെയും ഏക ആണ്‍തരികളാണു കൊലക്കത്തിക്കിരയായത്.
'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ' കൃപേഷിന്റെ അമ്മ ബാലാമണിക്ക് വരുന്നവരോടെല്ലാം ചോദിക്കാനുള്ളത് ഇതുമാത്രം. ഒറ്റമുറി മാത്രമുള്ള ഓലക്കുടിലിന്റെ മൂലയ്ക്കുള്ള കട്ടിലില്‍ കരഞ്ഞുതളര്‍ന്നു കിടക്കുകയാണു ബാലാമണി. ഇടയ്ക്ക് കണ്ണുതുറന്നു കൈകകള്‍ കൊണ്ടു ചുറ്റും പരതും. 'എന്റെ മോനെവിടെ' എന്നു ചോദിക്കും.
'പ്ലസ് ടു കഴിഞ്ഞു പെരിയയിലെ പോളിടെക്‌നിക്കില്‍ പഠിക്കാന്‍ അയച്ചതാണ്. എസ്എഫ്‌ഐക്കാരുടെ മര്‍ദനം സഹിക്കാന്‍ വയ്യാതെയാണ് അവന്‍ പഠിപ്പ് നിര്‍ത്തിയത്. അച്ഛന്റെ കൂടെ പെയിന്റിങ് ജോലിക്കു പോവുകയായിരുന്നു. 19 വര്‍ഷമായി ഞങ്ങളീ ഓലപ്പുരയിലാ കിടക്കുന്നേ. എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം' – ബാലാമണിക്കു വാക്കുകള്‍ മുറിയുന്നു. പുറത്തെ ചായ്പില്‍ മേശയില്‍ തല കുമ്പിട്ടിരിക്കുകയാണു കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണന്‍. 'ഞാനവനോടു പറ!ഞ്ഞതാണു സൂക്ഷിക്കണമെന്ന്. രാത്രി എത്താന്‍ വൈകുമ്പോഴൊക്കെ വിളിച്ചുനോക്കുമായിരുന്നു.
ശരത്‌ലാലിന്റെ വിയോഗവാര്‍ത്തയറിഞ്ഞു തളര്‍ന്നുവീണ അമ്മ ലതയെ ഇന്നലെ രാവിലെ പെരിയയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിക്കിടക്കയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുമെല്ലാം ലത തിരഞ്ഞതു മകനെയാണ്. 'എന്റെ കുഞ്ഞിയെവിടെ... എന്റെ മോനെ കൊണ്ടുവാ... ഇന്നലെ പുത്തനുടുപ്പിട്ടു പോയത് ഇതിനായിരുന്നോ?'
മംഗളുരുവില്‍ നിന്നു സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശരത്‌ലാല്‍ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളില്‍ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികള്‍ക്കു നാടകപരിശീലനവും നല്‍കിയിരുന്നു. കല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളില്‍ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാന്‍ കൃപേഷുമുണ്ടാവുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫിസ് ആക്രമിക്കപ്പെട്ടതാണു കല്യോട്ടെ സംഘര്‍ഷങ്ങളുടെ തുടക്കമെന്നു വീട്ടുകാര്‍ പറയുന്നു.
സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസില്‍ ശരത്‌ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ശരത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ പ്രത്യക്ഷപ്പെട്ടു. ഭീഷണിയുടെ കാര്യം പൊലീസില്‍ അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞു മകനെ തല്‍ക്കാലം നാട്ടില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വീട്ടുകാര്‍ ആലോചിച്ചിരുന്നു. ആ യോഗം കഴിഞ്ഞു മടങ്ങിവരുംവഴിയാണു ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.
ശരത്‌ലാല്‍ വെട്ടേറ്റു കിടക്കുന്നതു നേരിട്ടു കണ്ട സഹോദരി അമൃതയുടെ ഞെട്ടല്‍ മാറിയിട്ടില്ല. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് വീട്ടിലേക്കുള്ള വഴിയരികില്‍ വെട്ടേറ്റു കിടക്കുന്ന സഹോദരനെ അമൃത കണ്ടത്. പെരിയ അംബേദ്കര്‍ കോളജില്‍ എംകോം വിദ്യാര്‍ഥിയാണ് അമൃത. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ്ടു വിദ്യാര്‍ഥിനി. മൂത്ത സഹോദരി കൃപയുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ഈ സഹോദരിമാരുടെയും സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണു കൃപേഷും ശരത്‌ലാലും യാത്രയായത്.
https://www.facebook.com/Malayalivartha

























