എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല; അവര്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമായിരുന്നു; മകന്റെ മരണവാര്‍ത്തയില്‍ വിതുമ്പി കൊണ്ടുള്ള ഒരച്ഛന്റെ വാക്കുകള്‍
ഇനി പാര്‍ട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല'. മകന്റെ മരണവാര്‍ത്തയറിഞ്ഞു കൃഷ്ണന്‍ കരഞ്ഞുകൊണ്ടാണത് പറഞ്ഞത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണന്‍ സിപിഎം അനുഭാവിയായിരുന്നു. എന്നാല്‍ മകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതു കൃഷ്ണന്‍ ഒരു ഘട്ടത്തിലും തടഞ്ഞിരുന്നില്ല. 'പെരിയ ആലക്കോടാണു ഞാന്‍ ജനിച്ചത്. പാര്‍ട്ടി അനുഭാവികളുടെ കുടുംബമായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്. പെയിന്റുപണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. സിപിഎമ്മിനു വേണ്ടി ചെറുപ്പത്തില്‍ നിരവധി മുദ്രവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എല്ലാ തെരഞ്ഞെടുപ്പിനും വോട്ട് ചെയ്യാന്‍ പോകും- കൃഷ്ണന്‍ പറയുന്നു. പോളിടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ കെഎസ് യുവില്‍ ചേരുന്ന കാര്യം മകന്‍ ചോദിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കാമെന്നാണു ഞാന്‍ മറുപടി നല്‍കിയത്. സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസില്‍ പാര്‍ട്ടിക്കാര്‍ നല്‍കിയ പരാതിയില്‍ കൃപേഷിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ സംഭവസമയം അവന്‍ സ്ഥലത്തിലാത്തതിനാല്‍ കേസില്‍ നിന്ന് പൊലീസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയില്‍ അവനുണ്ടായിരുന്നു. അതുകൊണ്ടാണ്.......' 'ഇത്രയും കാലം ഞാന്‍ പാര്‍ട്ടി അനുഭാവിയായിരുന്നു. ഇനി പാര്‍ട്ടിയുടെ ഒരു പരിപാടിക്കുമില്ല. പാര്‍ട്ടിയിലുള്ള വിശ്വാസം എനിക്കു നഷ്ടമായി'- കൃഷ്ണന്‍ പറഞ്ഞു
പോളിടെക്‌നിക്കില്‍ വച്ച് എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി, പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ കോളേജില്‍ പോയാല്‍ മതിയെന്നായിരുന്നു എന്റെ മറുപടി. പേടിച്ചിട്ട് അവന്‍ പിന്നെ പോയില്ല.അടുത്തിടെ സിപിഎമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു. അതറിഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന്‍ പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു.
അവര്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമായിരുന്നു. ഗൂഢാലോചന നടത്തിയാണ് കൊന്നത്- കൃഷ്ണന്‍ പറയുന്നു. കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്ന് ഒരാള്‍ക്ക് പോലും നിന്നുതിരിയാന്‍ ഇടമില്ലാത്ത ആ കുടിലില്‍ കിടന്ന് കൃപേഷിന്റെ അമ്മയും വിലപിക്കുന്നു. കൃപേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. കൃപേഷിന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും പ്രാദേശിക സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അവര്‍ തന്റെ തലയെടുക്കുമെന്ന് കൃപേഷ് പറഞ്ഞിരുന്നു.
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍. ശരത് ലാലിനോടും കൃപേഷിനോടും സി.പി.എം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. കൊലപാതകത്തിന്റെ വിവരം പ്രാദേശിക നേതാക്കള്‍ക്ക് അറിയാമെന്ന സൂചനയും എഫ്.ഐ.ആറിലുണ്ട്. ക്വട്ടേഷന്‍ സംഘമാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് പിന്നിലെ രാഷ്ട്രീയവൈരം അന്വേഷിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി അറിയിച്ചു. ഇരുവര്‍ക്കും സി.പി.എമ്മില്‍നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും പൊലീസിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അതീവമാരകമായ ആക്രമണമാണ് ഇരുവര്‍ക്കുംനേരെയുണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത് ലാലിന്റെ ശരീരത്തില്‍ മാരകമായ 15 വെട്ടുകളേറ്റിട്ടുണ്ട്. ഇടതുനെറ്റി മുതല്‍ 23 സെ.മീ. നീളത്തിലുളള മുറിവുണ്ട്. വെട്ടേറ്റ് കൃപേഷിന്റെ തലചോര്‍ പിളര്‍ന്നു. സ്ഥലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷവും രാഷ്ട്രീയ വൈരവും അന്വേഷിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കണ്ണൂര്‍ റേഞ്ച് ഐ.ജി അറിയിച്ചു.
https://www.facebook.com/Malayalivartha