കൊലയാളികള്‍ക്ക് സിപിഐ എമ്മില്‍ സ്ഥാനമില്ല; കാസര്‍കോട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ അറിവോടു കൂടി അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ അറിവോടു കൂടി അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായ വിധത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് കോടിയേരി വ്യക്തമാക്കി. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഐ എം മുമ്ബെങ്ങും ഇല്ലാത്ത രീതിയിലാണ‌് നിലപാട‌് എടുത്തിട്ടുള്ളത‌്. പാര്‍ടി പ്രവര്‍ത്തകര്‍ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുത‌് എന്നത‌് പാര്‍ടി തീരുമാനമാണ‌്. അത് ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അത്തരക്കാര്‍ക്ക‌് പാര്‍ടി ഒരു സ്ഥാനവും കൊടുക്കില്ല. ആക്രമങ്ങള്‍ ആര‌് നടത്തിയാലും അത‌് ഒഴിവാക്കണം. ഈ കൊലപാതകം നടന്ന സ്ഥലത്ത് മുമ്ബ് പല അക്രമങ്ങളും നടന്നിട്ടുണ്ട്. അതേപ്പറ്റിയൊന്നും ഇപ്പോള്‍ പറയുന്നില്ല. അതൊന്നും കൊലപാതകത്തിന് ന്യായീകരണമല്ല. കൊലപാതക രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പേയില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐ എം. കേരളത്തില്‍ ഇതിനകം എഴുന്നൂറില്‍ പരം സിപിഐ എം പ്രവര്‍ത്തകര്‍ തന്നെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഇരുന്നൂറിലേറെ പേരെ കൊന്നത് ആര്‍എസ്‌എസാണ് . ബാക്കി ഭൂരിപക്ഷം പേരെയും കൊന്നത് കോണ്‍ഗ്രസുകാരാണ്.
ചില മാധ്യമങ്ങളുടെ സമീപനം ഇടപതുപക്ഷ വിരുദ്ധമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന‌് പാര്‍ട്ടി ഒറ്റകെട്ടായി തീരുമാനിച്ചാലും സിപിഐ എം മാറാന്‍ പാടില്ല എന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്ന വകുപ്പില്‍ കേസ് എടുക്കുമെന്നും കോടിയേരി പറഞ്ഞു.
മോദിയെയും അമിത് ഷായെയും പറ്റി പറയാന്‍ മുല്ലപ്പിള്ളിക്ക് പേടിയാണ്. സിപിഐ എമ്മിനെ പറയുന്നതില്‍ വിരോധമില്ല. പക്ഷെ ആ ധൈര്യം അവര്‍ക്കെതിരെക്കൂടി പറയാന്‍ ധൈര്യം മുല്ലപ്പിള്ളി കാണിക്കണമെന്നും കോടിയേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.
ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.
https://www.facebook.com/Malayalivartha























