നീണ്ട കാലത്തെനിയമയുദ്ധത്തിനൊടുവിൽ വിജയം കൈവരിച്ച് പ്രീതാഷാജി;കിടപ്പാടം ലേലം ചെയ്ത നടപടി ഹൈക്കോടതി അസാധുവാക്കി
കുടിയൊഴിപ്പിക്കലിനെതിരായ പ്രീതാഷാജിയുടെ പോരാട്ടത്തിന് വിജയം വരിച്ചിരിക്കുന്നു .ബാങ്ക് വായ്പക്ക് ജാമ്യം നിന്ന് കുടിയിറക്ക് ഭീഷണിയിലായ എറണാകുളം പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി.
വായ്പാ തുകയും പലിശയും അടക്കം 43 ലക്ഷം രൂപ (കൃത്യം തുക 43,51,362) ബാങ്കിന് നല്‍കിയാല്‍ വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ എടുക്കാം എന്ന് കോടതി വ്യക്തമാക്കി. ഭൂമി ലേലത്തില്‍ പിടിച്ച രതീഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.പ്രീത ഷാജി അടക്കുന്ന പണത്തിൽ നിന്ന് രതീഷിന് ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു.
പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശവും അനുവദിച്ചു.ഒരു മാസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ബാങ്കിന് വീണ്ടും നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി .ഇതിനു പുറമേ , പ്രീതാ ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും കോടതി റദ്ദാക്കി.
ജപ്തിക്ക് പിന്നാലെ വീടുവിട്ടിറങ്ങിയ പ്രീതാ ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടി. മൂന്നു വര്‍ഷത്തിനകം നടത്തേണ്ട വസ്തുവിന്റെ ലേലം എട്ടു വര്‍ഷം കഴിഞ്ഞ് ഡിആര്‍ടി നടത്തിയത് നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമുയര്‍ത്തിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
നേരത്തെ , ഫെബ്രുവരി ഒന്നിന് പ്രീതയുടെ കുടുംബത്തിന് 2009 വരെയുണ്ടായിരുന്ന കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായി എട്ടുവര്‍ഷത്തിന് ശേഷം ലേലം നടത്തിയത്. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീത ഷാജി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
2005 ലാണ് വായ്പ കുടിശ്ശികയുടെ പേരില്‍ പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യാന്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് ലേലം നടന്നത് 2014 ഫെബ്രുവരി 24ന് ആണ്. ട്രൈബ്യൂണല്‍ ഉത്തരവിന് ശേഷം എട്ടുവര്‍ഷം കഴിഞ്ഞ് ലേലം നടത്തിയത് ധനകാര്യ സ്ഥാപനങ്ങളുടെ കടം ഈടാക്കല്‍ നിയമത്തിലെ സെക്ഷന്‍ 29 ന്റെയും ഇന്‍കം ടാക്സ് ആക്ടിന്റെ രണ്ടാം ഷെഡ്യൂളിലെ ചട്ടം 688ന്റെയും ലംഘനമാണെന്നാണ് പ്രീത ഷാജി വാദിച്ചത്.
നിയമപരമായി ലേലം നടത്താന്‍ അനുവദനീയമായ കാലാവധി 2009 സാമ്പത്തിക വര്‍ഷം അവസാനം തീരേണ്ടതാണെന്ന് വിലയിരുത്തിയാണ് 2009 മാര്‍ച്ച് 31 വരെയുളള കുടിശ്ശിക തുക അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ധനകാര്യം സ്ഥാപനങ്ങളുടെ കടം ഈടാക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ആദായ നികുതി നിയമത്തിലെ രണ്ടാം ഷെഡ്യൂളിലെ വ്യവസ്ഥകള്‍ ബാധകമാണെയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ജപ്തി കഴിഞ്ഞ വീട്ടില്‍ പ്രീത ഷാജിയ്ക്ക് താമസിക്കാന്‍ അവകാശവുമില്ലെന്നും വീട് ഒഴിയണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018നവംബര്‍ 23 ന് പ്രീത ഷാജിയും ഭര്‍ത്താവ് എംവി ഷാജിയും വീടിന്റെ താക്കോല്‍ വില്ലേജ് ഓഫീസറെ ഏല്‍പ്പിച്ച് വീടു വിട്ടിറങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കേസിനും മാസങ്ങള്‍ നീണ്ട സമരത്തിനൊടുവിലായിരുന്നു പ്രീത വീടുവിട്ടിറങ്ങിയത്.
മുഖ്യമന്ത്രിയടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല.
1994 ൽ സുഹൃത്തിന് രണ്ട് ലക്ഷം രൂപക്ക് ബാങ്ക് വായ്പയെടുക്കാൻ ജാമ്യം നിന്നതിെൻറ പേരിലാണ് ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പലിശയടക്കം ഇത് 2.7 കോടിയായി ഉയർന്നിരുന്നു.പിന്നീട് നടത്തിയ ലേലത്തില്‍ 38 ലക്ഷം രൂപയ്ക്കാണ് രതീഷ് വീടും സ്ഥലവും സ്വന്താമാക്കിയത്.
https://www.facebook.com/Malayalivartha