ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി; കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി; വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി

അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം തള്ളി കോടതി . വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം.
കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐക്ക് തലശ്ശേരി കോടതി നിർദ്ദേശം നൽകി. ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി.
വിചാരണ ഏത് കോടതിയിൽ വേണം എന്ന് തീരുമാനിക്കലായിരുന്നു ഇന്ന് കോടതിയിൽ നടന്ന ആദ്യ നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിയും ഇന്ന് കോടതിയിലുണ്ടായിരുന്നു. പി ജയരാജൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇരുകൂട്ടർക്കും എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം കോടതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ പി ജയരാജൻ ഹാജരാകാതെ അവധി അപേക്ഷ നൽകുകയാണ് ചെയ്തത്.
അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
ഷുക്കൂർ വധക്കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാൻ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്.
എന്നാൽ സിബിഐ നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത്. പി. ജയരാജനും ടി.വി.രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ പാർട്ടിക്കാർ പിടികൂടി പൂട്ടിയിട്ടെന്നും അക്രമി സംഘത്തിൽ ഷുക്കൂറുണ്ടെന്ന് അരിയിൽ ലോക്കൽ സെക്രട്ടറി ഉറപ്പ് വരുത്തിയെന്നും പിന്നീട് സി.പി.എം സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
പി.ജയരാജനെയും ടി.വി.രാജേഷ് എം.എൽ.എയും പ്രവേശിപ്പിച്ച ആശുപത്രിയിൽ വെച്ച് കൊലപാതക ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























