മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ 4 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
മട്ടന്നൂർ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി, ടി കെ അസ്കർ, കെ അഖിൽ, സിഎസ് ദീപ് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ഷുഹൈബ് വധം പൈശാചികമാണെന്ന് കോടതി വിലയിരുത്തി. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് പ്രൊഫഷണല്‍ സംഘം നടത്തിയ കൊലപാതകമാണ് ഇതെന്ന് ബോധ്യപ്പെടുന്നുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഗുണകരമാവില്ല. ഇവര്‍ നടപടി അര്‍ഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത നടപടി വേണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ല. ഇത് സമൂഹം തള്ളിക്കളയും.
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം.
കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha