സി. പി. എമ്മിനൊപ്പം ചേർന്ന് നാടുഭരിക്കാം എന്ന് മോഹിച്ചുനടക്കുന്ന കോൺഗ്രസ്സ് നേതാക്കൾ ഒരു സഹതാപവും അർഹിക്കുന്നില്ല. കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ; കെ സുരേന്ദ്രൻ
ടി. പി കേസ്സിന്റെ ഗൂഡാലോചന പിണറായി വിജയനിലേക്കും പി. ജയരാജനിലേക്കും എത്തുമെന്നുറപ്പായപ്പോൾ കേസ്സ് അട്ടിമറിച്ച് അവരെ രക്ഷപ്പെടുത്തി കുഞ്ഞനന്തനിലേക്ക് ഒതുക്കിക്കൊടുത്തത് കോൺഗ്രസ്സ് നേതൃത്വമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ എന്നും സുരേന്ദ്രൻ പ്രതികരിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ടി. പി കേസ്സിന്റെ ഗൂഡാലോചന പിണറായി വിജയനിലേക്കും പി. ജയരാജനിലേക്കും എത്തുമെന്നുറപ്പായപ്പോൾ കേസ്സ് അട്ടിമറിച്ച് അവരെ രക്ഷപ്പെടുത്തി കുഞ്ഞനന്തനിലേക്ക് ഒതുക്കിക്കൊടുത്തത് കോൺഗ്രസ്സ് നേതൃത്വമാണ്. അരിയിൽ ഷുക്കൂർ കേസ്സിൽ പി. ജയരാജനേയും ടി. വി. രാജേഷിനേയും ഗൂഡാലോചന വകുപ്പ് ഒഴിവാക്കി വെറും 118 ചാർത്തി രക്ഷപ്പെടുത്തിയതും കോൺഗ്രസ്സ് ആണ്. പിന്നീട് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സി. ബി. ഐ അന്വേഷണം നേടിയെടുത്തതുകൊണ്ട് മാത്രമാണ് കേസ്സിനു വഴിത്തിരിവുണ്ടായത്. ടി. പി കേസ്സ് നല്ല നിലയിലാണ് തിരുവഞ്ചൂർ അന്വേഷിച്ചത്. അതിന് സ്വന്തം പാർട്ടിക്കാർ തന്നെ അദ്ദേഹത്തെ ഒതുക്കുകയും ചെയ്തു. കെ. ടി. ജയകൃഷ്ണൻ മാസ്ടറുടെ കൊലക്കേസ്സ് പ്രതികൾക്ക് സുപ്രീം കോടതിയിൽ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് കോൺഗ്രസ്സ് നേതാക്കളായിരുന്നു. വഴിക്രമം തെറ്റിച്ച് സി. പി. എം ആഗ്രഹിച്ച ബെഞ്ചിലേക്ക് കേസ്സ് നേരത്തെ എടുപ്പിച്ച കാര്യം ആരും മറന്നിട്ടില്ല. മാർക്കാണ്ഡേയ കാഡ്ജുവാണ് വധശിക്ഷ റദ്ദാക്കിയത്. ഇങ്ങനെ നൂറുകണക്കിന് വൃത്തികെട്ട ഒത്തുതീർപ്പുകൾക്ക് കോൺഗ്രസ്സ് നേതാക്കൾ തയ്യാറായതുകൊണ്ടാണ് ഈ കൊലപാതക പരമ്പര അവസാനിക്കാത്തത്. മുല്ലപ്പള്ളി കരഞ്ഞതിനെ അഭിനയമെന്നു പറയുന്നില്ല. ഹൃദയഭേദകമാണ് ഈ കാഴ്ചകൾ. എന്നാൽ കരഞ്ഞിരിക്കാനുള്ളവരല്ല പൊതുപ്രവർത്തകർ. മുല്ലപ്പള്ളിക്കും കേരളത്തിലെ ഒട്ടുമിക്കകോൺഗ്രസ്സ് നേതാക്കൾക്കും നല്ല നട്ടെല്ലില്ല. പിണറായി വിജയനു മുന്നിൽ കവാത്ത് മറക്കുന്നവരാണ് ഇവരെല്ലാം. ഈ അറുകൊല രാഷ്ട്രീയത്തിനെതിരെ ദേശവ്യാപകമായി ഞങ്ങൾ പ്രചാരണം നടത്തിയപ്പോൾ പരിഹസിച്ചവരാണ് ഈ കോൺഗ്രസ്സ് നേതാക്കൾ. ചുവപ്പുഭീകരതാപ്രയോഗം അതിശയോക്തിയാണെന്നുവരെ കടത്തിപ്പറഞ്ഞവരാണ് ഇവർ. സി. പി. എമ്മിനൊപ്പം ചേർന്ന് നാടുഭരിക്കാം എന്ന് മോഹിച്ചുനടക്കുന്ന കോൺഗ്രസ്സ് നേതാക്കൾ ഒരു സഹതാപവും അർഹിക്കുന്നില്ല. കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.
ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.
https://www.facebook.com/Malayalivartha