നിങ്ങളെല്ലാവരും വന്ന് പോകും, ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്? ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്? ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്' ? കൃപേഷിന്‍റെ സഹോദരിയുടെ വാക്കുകൾ ഉള്ളുപൊള്ളിച്ചു... ഞാനും ഒരു മനുഷ്യനല്ലേ കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ, തേങ്ങിപ്പോയി- മുല്ലപ്പള്ളി
താനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ കൃപേഷിന്‍റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയി...കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബം സന്ദര്‍ശിച്ച് പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
''കഴിഞ്ഞ അമ്പത് വര്‍ഷമായി കൊലപാതകങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഞാന്‍ പോകാറുണ്ട്. വല്ലാത്ത ഹൃദയഭാരത്തോടെയാണ് കൃപേഷിന്‍റെ വീട്ടില്‍ പോയത്. ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി. പൂര്‍ണ്ണമായി സമ്യമനം പാലിക്കുകയും ധൈര്യത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൃപേഷിന്‍റെ സഹോദരിയെ കണ്ടപ്പോള്‍ എന്‍റെ സഹോദരിയുടെ മകളായോ എന്‍റെ മകളായോ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ...'' മുല്ലപ്പള്ളി പറഞ്ഞു.
'നിങ്ങളെല്ലാവരും വന്ന് പോകും. ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്. ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്. ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്' എന്ന ആ കുട്ടിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കാനായില്ല.
അത് തനിക്ക് സംഭവിച്ച ദുഃഖമായിട്ട് തോന്നുകയുണ്ടായി. ആ ദുഖം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാണ് താന്‍ തേങ്ങിപ്പോയതെന്ന് മാത്രമേ പറയാനുള്ളൂ എന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ നിയന്ത്രിക്കണമായിരുന്നു എന്ന് പിന്നീട് തോന്നി. എന്നാല്‍ ഞാനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ. തന്‍റെ നിയന്ത്രണം വിട്ട് പോയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നേതാക്കള്‍ വികാരാധീനരായത്.
അതേ സമയം പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്ത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തിന് പിന്നിലെ വന്‍ ഗൂഢാലോചന തെളിയുന്നു. കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതോടെയാണിത്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഏതാനും സി പി എം അനുഭാവികളെ രഹസ്യമായി ചോദ്യം ചെയ്തപ്പോള്‍ ആണ് പീതാംബരന് കൊലയിലുള്ള പങ്ക് വെളിവായതെന്നറിയുന്നു.
തുടര്‍ന്നാണ് രാത്രി ഒളിവില്‍ കഴിയുകയായിരുന്ന സി.പി.എം നേതാവിനെ ഡിവൈ.എസ്.പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് തുമ്ബാകും എന്നാണ് കരുതുന്നത്. മുന്‍ വൈരാഗ്യം കാരണം പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും ക്വട്ടേഷന്‍ സംഘത്തെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.
ലോക്കല്‍ കമ്മറ്റി അംഗം പിടിയില്‍ ആകുന്നതോടെ സി.പി.എം നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍ ആകും. പൊലീസ് അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. ലോക്കല്‍ കമ്മിറ്റി അംഗത്തിന് കൊലപാതകത്തില്‍ ബന്ധമുണ്ടെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. എന്നാല്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന് മാത്രം വലിയ ക്വട്ടേഷന്‍ സംഘത്തെ കൊലപാതകത്തിന് എത്തിക്കാനാകുമോയെന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു. കണ്ണൂര്‍ സംഘത്തെ കൊലക്കു നിയോഗിച്ചത് ആരാണെന്നു പൊലീസിന് കണ്ടെത്തേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്.
കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ വ്യക്തമാക്കി. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞു. കാസര്‍കോട് പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
രാഷ്‌ട്രീയത്തില്‍ ആദ്യാക്ഷരമുള്ള ഏതെങ്കിലുമൊരു കൂട്ടര്‍ ഈ അവസരത്തില്‍ ഇങ്ങനെ കാണിക്കുമോയെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതികളെ ഉടന്‍ തന്നെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും വ്യക്തമാക്കി. അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്ന പാര്‍ട്ടിയാണ് സി.പി എമ്മെന്നും, കടിച്ചമര്‍ത്തുന്ന വേദനോടെ പലതും നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha