അക്രമികൾ വിലസുന്നു; കസേര ഒഴിഞ്ഞു തന്നെ; ഉത്തരമേഖല എഡിജിപി തസ്തികയില്‍ ആളില്ല; രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
രാഷ്ട്രീയ കൊലപാതകങ്ങളുള്‍പ്പടെ വടക്കന്‍ കേരളത്തില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോൾ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കേണ്ട ഉത്തരമേഖല എഡിജിപി തസ്തികയില്‍ ആളില്ല. കഴിഞ്ഞ പതിനൊന്ന് മാസമായി കസേര ഒഴിഞ്ഞു കിടന്നിട്ടും പുതിയ നിയമനം നടന്നിട്ടില്ല.
വാട്സ്ആപ്പ് ഹര്‍ത്താല്‍, ശബരിമല സമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍, ഏറ്റവുമൊടുവിലായി കാസര്‍കോട്ടെ ഇരട്ട കൊലപാതകം തുടങ്ങി വടക്കന്‍ ജില്ലകളിലെ ക്രമസമാധാന രംഗം തുടർച്ചയായി വെല്ലുവിളി നേരിടുകയാണ്. കൊലപാതകത്തിന്‍റെ വക്കോളമെത്തുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കുറവില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകളുടെ ക്രമസമാധാനപാലനത്തിന്‍റെ ചുമതല ഉത്തരമേഖല എഡിജിപിക്കാണ്.
ജില്ലകളില്‍ നിന്നെത്തുന്ന ദൈനംദിന ക്രമസമാധാന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഡിജിപിക്ക് നല്‍കേണ്ടതും, താഴേ തട്ടിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും എഡിജിപിയുടെ ചുമതലയാണ്. എന്നാല്‍ മുന്‍ ഡിജിപി രാജേഷ് ദിവാന്‍ ഉത്തരമേഖലയുടെ ചുമതലയില്‍ നിന്ന് വിരമിച്ച ശേഷം തസ്തികയില്‍ ആളെ നിയമിച്ചിട്ടില്ല.
കാസര്‍കോട്ടെ, ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിലടക്കം പോലീസ് ജാഗ്രത കുറവായിരുന്നുവെന്ന ആക്ഷേപം നേരിടുമ്പോഴാണ് തന്ത്രപ്രധാന തസ്തിക ശൂന്യമായി കിടക്കുന്നത്. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന് അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും, ഇടപെടല്‍ കാര്യക്ഷമമല്ല. എഡിജിപി തസ്തികയില്‍ ഉദ്യോഗസ്ഥരുണ്ടായിട്ടും രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തി നിയമനം വൈകുന്നുവെന്നാണ് സൂചന. തസ്തികയില്‍ ഉടന്‍ ആളെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം. രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
ഷുഹൈബിന്‍റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ നാടൻബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും, പ്രൊഫഷണൽ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും പറഞ്ഞ ഹൈക്കോടതി രാഷ്ട്രീയ പകപോക്കൽ ആണ് നടന്നത് വ്യക്തമാണെന്നും നിരീക്ഷിച്ചു.
ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ നാല് പ്രതികൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി പരാമർശിച്ചു. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻ സിപിഎം പ്രവർത്തകരായ ആകാശ് തില്ലങ്കേരിയടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അർദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിയത്. കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം.
https://www.facebook.com/Malayalivartha