സിപിഐഎം ചോരക്കളി അവസാനിപ്പിക്കണം; കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകങ്ങളുടെ ഗൂഢാലോചനയില്‍ സിപിഐഎം നേതാക്കള്‍കക്ക് പങ്കുണ്ട് ; പിണറായി വിജയന്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കാസർഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകങ്ങളുടെ ഗൂഢാലോചനയില്‍ സിപിഐഎം നേതാക്കള്‍ക്കും പങ്കുണ്ട്. ഇതിൽ പിണറായി വിജയന്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും.
ക്രമസമാധാന നില ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളേയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഇതുവരെയുള്ള രാഷ്ട്രീയക്കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സിപിഐഎം തയ്യാറായിട്ടില്ല.
സിപിഐഎം ചോരക്കളി അവസാനിപ്പിക്കണം. ഈ കൊലപാതകത്തേക്കുറിച്ച് പാര്‍ട്ടി അറിഞ്ഞില്ലെങ്കില്‍ അറിഞ്ഞുനടത്തിയ കൊലപാതകങ്ങളേക്കുറിച്ച് വെളിപ്പെടുത്തണം. കേരളത്തിലെങ്ങും സിപിഐഎമ്മിന്റെ പാര്‍ട്ടി കോടതികള്‍ പ്രവര്‍ത്തിക്കുകയാണ്. സിപിഐഎം പൊലീസിനെ നിഷ്‌ക്രിയമാക്കിയിരിക്കുകയാണ്. എംവി ജയരാജനാണ് പൊലീസിനെ ഭരിക്കുന്നത്. വടക്കന്‍ മേഖലയില്‍ എഡിജിപി ഇല്ല. പാര്‍ട്ടി കോടതികള്‍ അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കൊലപാതകം സിപിഐഎമ്മില്‍ പുത്തരിയല്ല.
ലോക്കല്‍ നേതാവിനെ പ്രതിയാക്കി സിപിഐഎമ്മിന് രക്ഷപ്പെടാനാകില്ല. ഷുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇന്നലെ വീണ്ടും ബോംബെറിഞ്ഞെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കെപിസിസി 25 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരസഹായമായി നല്‍കും. ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. മകന്റെ വിവാഹസല്‍ക്കാരച്ചടങ്ങ് വേണ്ടെന്ന് വെച്ചെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ, കാസര്‍കോട് കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അത്തരമൊരു കൊലപാതകം പ്ലാന്‍ ചെയ്യേണ്ട യാതോരു ആവശ്യവും സിപിഐഎമ്മിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട്ടെ കൊലപതാകം പൂര്‍ണമായും തെറ്റായ നടപടിയാണെന്നും അപലപനീയമായ നടപടിയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു . ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.
ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.
https://www.facebook.com/Malayalivartha