ഒരു നിരപരാധിയുടെ കണ്ണീരാണ് സി പി എമ്മിനെ ഇനി വേട്ടയാടുക; ലക്ഷ്യമിട്ടത് ശരത്‌ലാലിനെ മാത്രം, ദൃക്‌സാക്ഷിയെ വകവരുത്താൻ കൃപേഷിനേയും കൊലപ്പെടുത്തി

കാസര്‍ഗോഡ്: നിരപരാധിയുടെ കണ്ണീരാണ് സി പി എമ്മിനെ ഇനി വേട്ടയാടുക. പെരിയയില്‍ അക്രമിസംഘം ലക്ഷ്യമിട്ടതു ശരത്‌ലാലിനെ മാത്രമായിരുന്നെന്നു സൂചന. കൃപേഷിനെ വധിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ശരത്തിന്റെ കൊലപാതകത്തിനു ദൃക്‌സാക്ഷി ഇല്ലാതിരിക്കാന്‍ കൃപേഷിനെയും കൊലപ്പെടുത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തില്‍നിന്നുള്ള വിവരം.
കേരളത്തെ നടുക്കുന്ന ക്രൂരതയാണിപ്പോൾ പുറത്തു വരുന്നത്. താലിബാൻ മോഡൽ കൊലപാതകമാണ് നടന്നത്. ഫോട്ടോ ചില്ലിട്ടു വയ്പ്പിക്കും എന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യമായി പോസ്റ്റിട്ടു ശിക്ഷ വിധിച്ചു നടപ്പിലാക്കിയ കൊലപാതകം. നടുക്കുന്നത് ദൃക്‌സാക്ഷിയെ കൂടി വകവരുത്തിയ മൃഗീയത.
മഹീന്ദ്ര സൈലോ വാഹനത്തിലാണ് ക്വട്ടേഷൻ സംഘം എത്തിയത്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനം പൊലീസ് കസറ്റഡിയിലെടുത്തു. കൃത്യം നിര്‍വഹിച്ചത് മൂന്നംഗസംഘമാണെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തുമെന്നാണ് സൂചന. സംഭവത്തിൽ മുഖ്യ സൂത്രധാരകനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശരത്തും കൃപേഷും സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്‌ത്തിയശേഷം ഇരുവരെയും സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്യം ശരത്തായിരുന്നതിനാല്‍ നിഷ്‌ഠുരമായി കൊലപ്പെടുത്തി. അക്രമം നേരില്‍ക്കണ്ട കൃപേഷിനെ വിട്ടയയ്‌ക്കുന്നത് അപകടമാണെന്നു കണ്ട് ഒറ്റവെട്ടിനു കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം. പ്രാദേശികനേതാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായിരുന്നു ശരത്തും കൃപേഷുമെന്നാണു പ്രചാരണം. അതിനുള്ള തിരിച്ചടിയായിരുന്നു ഇരട്ടക്കൊലപാതകമെന്നു പോലീസ് സ്‌ഥിരീകരിക്കുന്നു. എന്നാല്‍, കല്യോട്ട് ബസ് സ്‌റ്റാന്‍ഡിനു സമീപം സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃപേഷിനു പങ്കുണ്ടായിരുന്നില്ല. കേസിലെ ഒന്നാംപ്രതി ശരത്തായിരുന്നു. പക്ഷേ, കൃപേഷും പ്രതിചേര്‍ക്കപ്പെട്ടു.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശരത്തിന്റെ ഉറ്റസുഹൃത്തും എന്ന നിലയില്‍ കൃപേഷിനെതിരെയും സി.പി.എം. പരാതി നല്‍കുകയായിരുന്നു. എന്നാല്‍, അക്രമസ്‌ഥലത്തു കൃപേഷ് ഇല്ലായിരുന്നെന്നു വ്യക്‌തമായതോടെ പ്രതിപ്പട്ടികയില്‍നിന്നു പോലീസ് ഒഴിവാക്കി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വധഭീഷണിയുടെ പേരില്‍ കൃപേഷ് മുമ്പു പോലീസിനു നല്‍കിയ പരാതിയില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, പ്രവര്‍ത്തകരായ നിധിന്‍, അരുണേഷ്, നീരജ് തുടങ്ങി ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഫോട്ടോ ചില്ലിട്ടു വയ്‌പ്പിക്കും എന്നും മറ്റുമായിരുന്നു ഭീഷണി. "ഇവരെ സൂക്ഷിക്കുക" എന്ന രീതിയിലും സാമൂഹികമാധ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























