കഞ്ചാവ് ലഹരിയിൽ കൃപേഷിനെയും, ശരത്‍ലാലിനെയും വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി:-പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി പീതാംബരന്‍റെ ഭാര്യ മഞ്ജുവും, മകളും രംഗത്ത്

പെരിയയിൽ രാഷ്ട്രീയ വൈരാഗ്യത്തിൽ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത്‍ലാലിനെയും വെട്ടിയത് താനെന്ന് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും എ പീതാംബരന്‍ മൊഴി നല്‍കി. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേ സമയം കാസര്‍കോഡ് ഇരട്ട കൊലപാതകം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍റെ ഭാര്യ മഞ്ജു രംഗത്തെത്തി. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് മഞ്ജു ആവർത്തിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാർട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്‍റെ മകൾ ദേവിക കുറ്റപ്പെടുത്തി. മുഴുവൻ കുറ്റവും പാർട്ടിയുടേതാണ്. പാർട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാർട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ആക്കിയിട്ട് പാർട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.
അതേ സമയം ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.
നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങൾക്ക് ശേഷം കല്ലിയോട്ടെ വീട്ടിൽ നിന്ന് ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. എ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനിച്ചു. പാർട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്. ഉദുമ എംഎൽഎ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെന്തെന്ന് പാർട്ടി തലത്തിലും അന്വേഷണം ഉണ്ടാകുമെന്നും കെ കുഞ്ഞിരാമൻ അറിയിച്ചു.
https://www.facebook.com/Malayalivartha

























