പണ്ടാര അടുപ്പിൽ തീപകർന്നതോടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരംഭം:- ഒരാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊങ്കാലയടുപ്പുകള്‍ എരിയുമ്പോള്‍ പെണ്‍മനസ്സുകള്‍ക്ക് ദേവീചൈതന്യത്തിന്റെ സായുജ്യം- ഓടിനടന്ന് സഹായമേകി തലസ്ഥാന നഗരത്തിന്റെ ആതിഥ്യമര്യാദ

ഭക്തിനിർഭരമായി ആറ്റുകാലിൽ പൊങ്കാലയർപ്പണം ആരംഭിച്ചു. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് ഈ ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിക്കാനായി കൊണ്ടുപോയി. ഇതേ ദീപം ഉപയോഗിച്ച് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകര്‍ന്നതോടെ ഒരാണ്ടായി ഭക്തര്‍ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി.
പണ്ടാര അടുപ്പില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദീപം ഭക്തര്‍ പരസ്പരം കൈമാറി പൊങ്കാലയ്ക്കായി തയ്യാറാക്കിയ തങ്ങളുടെ അടുപ്പുകളിലേക്ക് പകര്‍ന്നു. ഒരാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊങ്കാലയടുപ്പുകള്‍ എരിയുമ്പോള്‍ പെണ്‍മനസ്സുകള്‍ക്ക് ദേവീചൈതന്യത്തിന്റെ സായുജ്യം. ഒപ്പം ഏവര്‍ക്കും ഓടിനടന്ന് സഹായമേകി തലസ്ഥാനനഗരത്തിന്റെ ആതിഥ്യമര്യാദയും.
ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളില്‍ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. 815 ബാലന്‍മാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ചെര്‍പ്പുളശ്ശേരി അനന്തപദ്മനാഭന്‍ എന്ന കൊമ്പന്‍ ദേവിയുടെ തിടമ്പേറ്റും. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങള്‍ എന്നിവ അകമ്പടിയേകും.
വ്യാഴാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കി പൂജയ്ക്ക് ശേഷം മടക്കയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 9.15-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.15-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
https://www.facebook.com/Malayalivartha

























