സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ട് സംസ്ഥാനത്ത് ആശ്രിത നിയമനം പെരുകുന്നു

ഒരു വകുപ്പിലും അഞ്ചുശതമാനത്തില്‍ കൂടുതല്‍ ആശ്രിതനിയമനം ഒരു വര്‍ഷത്തില്‍ പാടില്ലെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ട് വ്യാപക നിയമനക്കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ സംസ്ഥാനത്ത് 16,000-ത്തിലധികം പേര്‍ ജോലി കാത്തിരിക്കുമ്പോഴാണ് ഈ ക്രമക്കേട് എന്നത് കാര്യങ്ങളെ കൂടുതല്‍ ഗൗരവമാക്കുന്നു.
അഞ്ചുശതമാനത്തില്‍ കൂടുതല്‍ ആശ്രിത നിയമനം പാടില്ലെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയുണ്ട്. സംസ്ഥാനത്തെ ആശ്രിതനിയമനങ്ങള്‍ അഴിമതിക്കു കളമൊരുന്ന രീതിയിലാണെന്ന് പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലും പറയുന്നു. ഇതൊക്കെ അവഗണിച്ചാണ് മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയുള്ള ആശ്രിതനിയമന മഹാമഹം.
അനുകമ്പാര്‍ദ്ര സമീപനത്തിനൊപ്പം ഉദ്യോഗസ്ഥതല സ്വാധീനവും അഴിമതിയുമാണു പിന്നില്‍. എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് പട്ടിക നിലവില്‍ വന്നിട്ട് പത്തുമാസമായി.
അതിനുശേഷം സര്‍ക്കാരിന്റെ ഏഴു വകുപ്പുകളില്‍ മാത്രം 148 ആശ്രിത നിയമനങ്ങള്‍ നടന്നു. അഞ്ചു ശതമാനത്തില്‍ താഴെയെന്ന വ്യവസ്ഥയില്‍ ഇത്രയും നിയമനം നടത്തണമെങ്കില്‍, ഇക്കാലയളവില്‍ 2,740 ഒഴിവുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, പ്രസ്തുത വകുപ്പുകളില്‍ നൂറില്‍ താഴെ നിയമനങ്ങള്‍ മാത്രമാണു പി.എസ്.സി. വഴി നടന്നത്.
കഴിഞ്ഞ മാര്‍ച്ചിനു ശേഷം മണ്ണ് പര്യവേക്ഷണം (1), ഫയര്‍ ഫോഴ്സ് (11), വ്യവസായ വാണിജ്യ വകുപ്പ് (2), സഹകരണം (5), മൃഗസംരക്ഷണം (12), ആരോഗ്യം (103), എംപ്ലോയ്മെന്റ് (14) എന്നിങ്ങനെയാണ് ആശ്രിത നിയമനങ്ങള്‍ നടന്നത്.
ആശ്രിത നിയമനങ്ങളില്‍ ഏറ്റവും മുന്നില്‍ ആരോഗ്യ വകുപ്പാണ്. നിയമവിരുദ്ധമായി അഞ്ചു ശതമാനത്തില്‍ കവിഞ്ഞു ജോലി നേടിയ എല്ലാവരെയും പിരിച്ചുവിടണമെന്നും ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മയായ (സി.ആര്‍.ഐ.എ) ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























