എന്റെ ജീവന് ഭീഷണിയുണ്ട്; മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി കന്യാസ്ത്രീ

മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസില്‍ തന്നോട് ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദ്ദമുണ്ടെന്ന വെളിപ്പെടുത്തലുമായി സാക്ഷിയായ കന്യാസ്ത്രീ ലിസി വടക്കേയില്‍ രംഗത്ത് . ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി സാക്ഷി മൊഴി നൽകിയതിന്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊഴിമാറ്റാന്‍ പ്രൊവിന്‍ഷ്യാളും മദര്‍ ജനറാളും നിര്‍ബന്ധിച്ചു. മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണ്. എന്നെ മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നു. ഭക്ഷണവും മരുന്നും നല്‍കുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോള്‍ മഠം അധികൃതര്‍ തട്ടിക്കയറുകയാണ് ചെയ്തത് . വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. എന്നെ വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായിട്ടാണ്. എന്റെ ജീവന് ഭീഷണിയുണ്ട്- സിസ്റ്റർ ലിസി വടക്കേയില്‍ വ്യക്തമാക്കി.
''ഇവരെന്നെ പീഡിപ്പിക്കുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. തലയില്‍ തേക്കാന്‍ അല്‍പ്പം എണ്ണ പോലും നല്‍കുന്നില്ല. എണ്ണ തരാമോ എന്ന് ചോദിച്ചപ്പോള്‍ മിണ്ടിപ്പോകരുത് സിസ്റ്ററിന് ഇവിടെ എണ്ണയില്ലെന്ന് പറഞ്ഞു. എനിക്കറിയാം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി കൊടുത്തതിന് ശേഷമാണ് ഇങ്ങനെ. പെറ്റതള്ളയോടോ സഹോദരങ്ങളോടോ മിണ്ടാന്‍ പോലും അവസരം നല്‍കുന്നില്ല'' - സിസ്റ്റര്‍ ലൂസി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























