ലഹരി മൂക്കുമ്പോൾ നർകോട്ടിക് വിഭാഗം വീണവായിക്കുന്നു; തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ ലഹരി മാഫിയയുടെ കൈയിൽ അമരുമ്പോൾ നർക്കോട്ടിക് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡി വൈ. എസ് പി മാർ സംസ്ഥാനത്ത് വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു

തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ ലഹരി മാഫിയയുടെ കൈയിൽ അമരുമ്പോൾ നർക്കോട്ടിക് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡി വൈ. എസ് പി മാർ സംസ്ഥാനത്ത് വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു. അതീവ പ്രാധാന്യമുള്ള ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥർ ന്യൂനപക്ഷ കമ്മീഷനും പട്ടികജാതി കമ്മീഷനും മറ്റും ഏൽപ്പിക്കുന്ന അന്വേഷണങ്ങൾ നടത്തി റിപ്പോർട്ടുകൾ നൽകി സസുഖം വാണരുളുന്നു. ചുരുക്കത്തിൽ അന്വേഷണ കമ്മീഷനുകൾ ഏൽപ്പിക്കുന്ന ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരായി നർക്കോട്ടിക് വിഭാഗം മാറിയിരിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനടയിൽ സ്വന്തം ജോലികൾ നിർവഹിച്ച ഡി വൈ എസ് പി മാർ നർക്കോട്ടിക് വിഭാഗത്തിൽ തീരെ കുറവാണ്. രാഷ്ട്രീയ സ്വാധീനമുള്ളവർ താത്പര്യപൂർവം എത്തുന്ന തസ്തികയാണിത്. നർക്കോട്ടിക് സെല്ലിൽ തലവേദന കുറവാണെന്നാണ് പൊതു അഭിപ്രായം.
വല്ലപ്പോഴും എത്തുന്ന ഒരു രഹസ്യ സന്ദേശത്തിന്റെ പിന്നാലെ പോയി ഒരു പൊതി കഞ്ചാവോ മറ്റോ പിടിക്കുന്നതാണ് ഇവരുടെ ജോലി. അത് ചിലപ്പോൾ വർഷത്തിൽ രണ്ട് തവണ മാത്രമായിരിക്കാം.
തലസ്ഥാന നഗരത്തില്‍ വര്‍ദ്ധിച്ച് വന്ന ഗുണ്ടാ- മയക്ക് മരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ് തയ്യാറെടുക്കുമ്പോഴും നർക്കോട്ടിനെ കുറിച്ച് ജില്ലാ പോലീസ് മേധാവി നിശബ്ദത പാലിക്കുന്നു. ഗുണ്ടാ മാഫിയയുടേയും , മയക്ക് മരുന്ന് മാഫിയയുടേയും സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ സൗത്ത് സോണ്‍ എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണറാണ് പദ്ധതി ആവിഷ്‌കരിച്ചത്.
നഗരത്തിലെ മുഴുവന്‍ സാമൂഹ്യ വിരുദ്ധരേയും ഇല്ലാതാക്കി നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലെ ആദ്യ പരിഗണന. നഗരത്തില്‍ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനം നടത്തി വരുന്ന 210 പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. നഗരത്തില്‍ പരിശോധന നടത്തി കൂടുതല്‍ പ്രശ്‌നക്കാരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നാണ് വാദം . കൂടാതെ ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനും സിറ്റി പൊലീസ് തീരുമാനിച്ചു. സ്ഥിരം കുറ്റവാളികളുടെ പഴയ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. സ്ഥിരം പ്രശ്‌ന ബാധിത പ്രദേശങ്ങളും , ചേരി പ്രദേശങ്ങളിലും പോലീസ് നിരിക്ഷണം കര്‍ശനമാക്കുവാനും രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കുവാനും തീരുമാനിച്ചു.
തലസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന മയക്ക് മരുന്ന് , കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാനും ഓപ്പറേഷന്‍ ബോള്‍ട്ട് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് മയക്കുമരുന്ന് എത്തുന്നതെന്ന് കണ്ടു പിടിക്കാന്‍ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയും പ്രത്യേകം നിരീക്ഷിക്കും. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പോലീസ് പറയുന്നില്ല. വേണ്ടമെന്നു വച്ചാൽ ചക്ക വേരിലും കായ്ക്കും. കാരണം മയക്കുമരുന്ന് വരുന്ന വഴി പോലീസിന് കൃത്യമായി അറിയാം.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന മയക്കുമരുന്ന് കേസുകളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും. നിലവില്‍ തിരുവനന്തപുരം സിറ്റി പൊലീസിന് കീഴില്‍ 150 ഓളം മയക്കുമരുന്ന് വില്‍പ്പനക്കാര്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇവരില്‍ നിന്നുള്ള വ്യാപാരം തടയാനും ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ആവശ്യമങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ വെക്കും, നഗരത്തില്‍ മയക്ക് മരുന്ന്- കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ (സിറ്റിസണ്‍ പൊലീസ് വിജില്‍) സിപി വിജില്‍ എന്ന എമര്‍ജന്‍സി നമ്പരായ 9497975000 പൊതുജനള്‍ക്കും അറിയിക്കാമെന്നും ഇത് കമ്മീഷണര്‍ തന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
വിവാദങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടപടി സ്വീകരിക്കുന്നു എന്നതാണ് പോലീസിന്റെ കുഴപ്പം. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പോലീസിലുണ്ട്. അവരിൽ നിന്ന് കൃത്യമായി കോഴ വാങ്ങുന്നവരും കുറവല്ല. മാസം തോറും സ്റ്റേഷനിൽ കോഴ എത്തിക്കുന്നതും പതിവാണ്. നർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ലഹരി മാഫിയയെ നിയന്ത്രിക്കുന്ന വൻകിട മുതലാളിമാർ ഒരിക്കലും അന്വേഷണത്തിന്റെ മുന്നിലെത്താറില്ല. ലഹരി കൈമാറുന്ന സാധാരണക്കാർ മാത്രമാണ് കേസിൽ കുരുങ്ങാറുള്ളത്. സിനിമകളിൽ കാണുന്നതു പോലെ വൻകിടക്കാർ സംസ്ഥാനത്തിന് പുറത്ത് സന്തോഷത്തോടെ വാണരുളുന്നു. അവർ കാണേണ്ടവരെ കാണേണ്ട രീതിയിൽ കാണുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല.
https://www.facebook.com/Malayalivartha


























