സൂര്യാതപ ഭീഷണിയില്‍ കേരളത്തിലെ അഞ്ച് ജില്ലകള്‍ ; മഴ മാറിനിന്നാല്‍ സ്ഥിതി ഗുരുതരമാകും ..ഈ പ്രതിരോധമാർഗ്ഗങ്ങൾ അറിയുന്നത് അപകടമൊഴിവാക്കാൻ ഒരു പരിധി വരെ സഹായകമാകും

കേരളം ഇപ്രാവശ്യം വെന്തുരുകും. കേരളമൊട്ടാകെ ഇത്തവണ കനത്ത ചൂട് അനുഭവപ്പെടുമെങ്കിലും സൂര്യാതപ ഭീഷണി ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ അഞ്ചു ജില്ലകളിലാണ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവയാണ് ആ അഞ്ചു ജില്ലകൾ. ഈ ജില്ലകളില്‍ പകല്‍ച്ചൂട് ശരാശരി താപനിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് സൂര്യാതപം ഏൽക്കാൻ കാരണമായേക്കാം.
തൊഴില്‍സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ കര്‍ശനമായി പാലിക്കണം.ഇത് പ്രവർത്തികമാക്കാത്ത തൊഴിലുടമകൾക്കെതിരെ ക്രിമിനൽ കുറ്റത്തിനാണ് കേസ് എടുക്കുന്നത്
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെയിലത്തു ഇറങ്ങരുത്. ശരീരത്തിൽ ചുവന്നപാടുകളോ തിണര്‍പ്പോ ഉണ്ടാകുകയോ മാറ്റ് അസ്വസ്ഥതകൾ കാണുകയോ ചെയ്താൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടതാണ്.
വെള്ളിയാഴ്ച ശക്തമായ ചൂട് അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ശനിയാഴ്ചകൂടി സൂര്യാതപ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട് 2.9 ഡിഗ്രിയും കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ 2.1 ഡിഗ്രിയുമാണ് വെള്ളിയാഴ്ച താപനില ഉയര്‍ന്നത്. വെള്ളിയാഴ്ച സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെന്റ താപമാപിനിയില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലാണ്, 38.7 ഡിഗ്രി.
രണ്ടാഴ്ചക്കിടെ കേരളത്തിൽ 45ലധികം പേര്‍ക്കാണ് സൂര്യാതപമേറ്റത്. ഉച്ചവെയില്‍ അതികഠിനമായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്. മഴ മാറിനിന്നാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും സൂര്യാതപ ഭീഷണി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു
പ്രതിരോധ മാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത്, പ്രത്യേകിച്ചു ചൂടിനു കാഠിന്യം കൂടുമ്പോള്‍, ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്തു ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മുതല്‍ മൂന്നു വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്തു കളിക്കാന്‍ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും. ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.ഈ പറഞ്ഞ കാര്യങ്ങൾ വളരെ കർശനമായി പാലിക്കേണ്ടതാണ്
മറ്റു ചില പ്രശ്നങ്ങള്‍
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ടു വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെക്കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം, സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ചികിത്സ തേടേണ്ടതാണ്. ചൂടുകാലത്ത് വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ വെയില് ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
https://www.facebook.com/Malayalivartha


























