മര്യാദയ്ക്ക് പിന്മാറിക്കോ അല്ലെങ്കിൽ തട്ടിക്കളയും; വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ വധഭീഷണി; കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് പി.ജയരാജന്‍ ഫോണ്‍ സന്ദേശമെത്തിയത്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ വധഭീഷണി. ജയരാജനെ തട്ടികളയുമെന്നാണ് ഫോണില്‍ ഭീഷണി എത്തിയത്. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് പി.ജയരാജന്‍ ഫോണ്‍ സന്ദേശമെത്തിയത്. കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നും തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. ഇന്റര്‍നെറ്റ് കോള്‍വഴിയാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് പരാതി നല്കി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇത്തവണ സിപിഎമ്മിന്റെ വടകരയിലെ സ്ഥാനാർത്ഥി പി ജയരാജനാണ്. ഇതൊടെ തന്നെ വടകര മണ്ഡലം വാർത്തകളിൽ നിറഞ്ഞു. 2009ല്‍ വടകരയില്‍ പരാജയപ്പെട്ട പി സതീദേവിയുടെ സഹോദരനാണ് പി ജയരാജന്‍. ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചർച്ചകളും ഇതിനിടയിൽ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും എൽഡിഎഫ് വീണ്ടും വടകരയിൽ ചുവന്നകൊടി പാറിക്കുമെന്നും ജയരാജൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ വടകരയിൽ ഇതുവരെയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയൊരു അങ്കത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നില വടകരയിൽകൂടുതല്‍ പരുങ്ങലിലാണ്. രണ്ടുതവണ വിജയിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വലിയൊരു ഘടകമായിരുന്നു. എന്നാൽ വടകരയില്‍ സിറ്റിംഗ് എം.പി മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ആരാകും അങ്കം കുറിക്കുക, പാര്‍ട്ടിക്കാര്‍ക്ക് പോലും എത്തുംപിടിയുമില്ല. കണ്ണൂരില്‍ കെ.സുധാകരനല്ലാതെ മറ്റാരുമില്ല. ടി.പി വധത്തിനു ശേഷം നടന്ന 2014-ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി വിജയിച്ചു. നേരിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയതെങ്കിലും സി.പിഎമ്മിന് അത് കനത്ത പ്രഹരമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. 1957-ല്‍ മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ വടകരക്ക് ഇടതു മുന്നണിയോടായിരുന്നു കൂടുതല്‍ ചായ്‌വ്.കൊലപാതക രാഷ്ട്രീയചോര ചിന്തിയ മണ്ഡലമാണ് വടകര. അറുംകൊലയുടെ ഉള്ളുപൊള്ളുന്ന കഥകള്‍ തലശേരി കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പറയുവാനുണ്ട്. മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇത് പ്രധാന ചര്‍ച്ചാ വിഷയമാകും. ലോക്‌സഭയിലേക്കുള്ള പതിനേഴാമത് അങ്കത്തിനായി കച്ച മുറുകുമ്പോഴും പ്രവചനങ്ങള്‍ക്കു വഴങ്ങുന്നതല്ല വടകരയിലെ കാര്യങ്ങൾ.
കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയിച്ചു കയറാനുള്ള തന്ത്രങ്ങളാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിനൊപ്പം 4 സീറ്റുകളില്‍ കൂടി പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സിപിഎം തീരുമാനം. 2014 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട 12 ല്‍ 4 ലോക്സഭ സീറ്റുകളില്‍ ഇത്തവണ എന്തുവിലകൊടുത്തും പിടിച്ചെടുക്കണമെന്നാണ് അതത് ജില്ലാ നേതൃത്വങ്ങള്‍ക്ക് സിപിഎം സംസ്ഥാന സമിതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നീ സീറ്റുകളാണ് പാര്‍ട്ടി പ്രത്യേകശ്രദ്ധ കൊടുക്കുന്ന മണ്ഡലങ്ങള്‍. പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീമുള്ളതും എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതുമായ ഈ മണ്ഡലങ്ങളില്‍ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല.
https://www.facebook.com/Malayalivartha


























