തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിന് നടുവിൽ മന്ത്രവാദവും ആഭിചാരക്രിയകളും; പുറം ലോകവുമായി ബന്ധമില്ലാത്ത വീട്ടിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് കേൾക്കുന്നത് കരച്ചിലും ബഹളവും: പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രം കഴിച്ച് വിശപ്പടക്കിയ രണ്ട് മക്കളുടെ അമ്മയായ തുഷാര മരണപ്പെടുമ്പോൾ ആകെയുണ്ടായിരുന്ന തൂക്കം 20കിലോ...

സ്ത്രീധനത്തെ തുടർന്നുള്ള ക്രൂരപീഡനത്തെ തുടർന്ന് കൊല്ലത്ത് ഭതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന്പട്ടിണിക്കിട്ട് കൊന്നതാണെന്ന് പോലീസ് റിപ്പോർട്ട്. മാർച്ച് 21-നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ചെങ്കുളം പറണ്ടോട്ടുള്ള ഭർതൃഗൃഹത്തിൽ മരിച്ചത്. സ്ത്രീധനപീഡനത്തിന് യുവതിയുടെ ഭർത്താവ് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ അമ്മ ഗീതാലാൽ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ തുഷാരയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
ബന്ധുക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും പേരിൽ കേസെടുത്തു. മൃതദേഹപരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.
പ്രാക്കുളം കാഞ്ഞാവെളിയിൽ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം രണ്ടുവർഷംമുൻപാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. 2013-ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോൾമുതൽ രണ്ടുലക്ഷംരൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. തുടർന്ന് ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവർഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ എത്തിയാൽ കാണാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കൾ വന്നതിന്റെ പേരിൽ ഭർത്താവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാൽ വീട്ടിൽ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദർശകർ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇവർക്ക് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടിൽനിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കൽ, ഭക്ഷണവും ചികിത്സയും നൽകാതിരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇരുവരുടെയുംപേരിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്.പി. കെ.ജെ.സൈമന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. ദിനരാജാണ് കേസ് അന്വേഷിച്ചത്. പൂയപ്പള്ളി സി.ഐ. എസ്.ബി.പ്രവീൺ, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ. ഷിബു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























