ഇങ്ങനെയൊരു കൊടും ക്രൂരത കേരളത്തില്‍ അപൂര്‍വ്വം; സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളില്‍ അത്യപൂര്‍വമെന്ന് പൊലീസ്; ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളില്‍ അത്യപൂര്‍വമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതക കേസുകള്‍ക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304(ബി) സ്ത്രീധന പീഡന മരണം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്.
അറസ്റ്റിലായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരുടെ അടുത്ത ചില ബന്ധുക്കള്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. അടുത്ത ഘട്ടത്തില്‍ ഇവരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകള്‍ തുഷാരയാണ് (27) മരിച്ചത്. 2013 ലാണ് ചന്തുലാലും തുഷാരയും വിവാഹിതരായത്. കഴിഞ്ഞ മാര്‍ച്ച് 21 അര്‍ദ്ധ രാത്രിയോടെയാണ് ചന്തുലാലും ഗീതാലാലും അവശ നിലയില്‍ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംംഭവിച്ചിരുന്നു, മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടാകാന്‍ സാദ്ധ്യതയുള്ള തിണര്‍പ്പുകള്‍ ശരീരത്തില്‍ കണ്ടതോടെ ജില്ലാ ആശുപത്രി അധികൃതര്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊല്ലം ഈസ്റ്ര് പൊലീസ് ഫയല്‍ പൂയപ്പള്ളി പൊലീസിന് കൈമാറി. പോസ്റ്റ് മോര്‍ട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറ്സ്റ്റ്. ഇതിനിടെ തുഷാരയുടെ ബന്ധുക്കളും പൊലീസ് കണ്ടെത്തല്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് പങ്കുവച്ചത്. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ദിന്‍രാജ് പറഞ്ഞു.
മന്ത്രവാദവും ആഭിചാരക്രിയകളും ചന്തുലാലിന്റെ മാതാവ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതലായി പറയുന്നത്: 2013ലായിരുന്നു ഇവരുടെ വിവാഹം. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കുട്ടികളെ കാണാന്‍ തുഷാരയുടെ ബന്ധുക്കളെ അനുവദിച്ചതുമില്ല. കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചപ്പോള്‍ കാണാനെത്തിയ തുഷാരയുടെ ബന്ധുക്കളെ ചന്തുലാലും മാതാവും തടഞ്ഞ സംഭവം പരാതിയായതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്ര് പൊലീസ് ഇടപെട്ടിരുന്നു.തകരഷീറ്റ് വച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. പലപ്പോഴും വീട്ടില്‍നിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇരുവരേയും കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മന്ത്രവാദവുമായി മരണത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അന്വേഷിക്കും. കൊല്ലം റൂറല്‍ എസ്.പി കെ.ജെ.സൈമണിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി.ദിനരാജ്, പൂയപ്പളളി സി.ഐ. എസ്.ബി പ്രവീണ്‍, എസ്.ഐ.ശ്രീകുമാര്‍, എ.എസ്.ഐ.പ്രദീപ്, എസ്.സി.പി.ഒ ഷിബു എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha






















