ചൂർണികര വ്യാജരേഖ കേസിൽ പ്രതികളെ രക്ഷിക്കാൻ നീക്കം; മുൻകൈയെടുക്കുന്നത് സർക്കാർ വൃത്തങ്ങൾ

ചൂർണ്ണിക്കര പഞ്ചായത്തിലെ ഭൂമി വ്യാജരേഖ നിർമ്മാണവുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്യപ്പെട്ട അരുൺ കുമാർ എൻ.ജി.ഒ. അസോസിയേഷന്റെ സജീവ പ്രവർത്തകൻ. എന്നാൽ കേസ് അരുൺ കുമാറിൽ മാത്രം ഒരുക്കി കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നത്.
സ്വഭാവദൂഷ്യത്തിന്റെ പേരിൽ മുൻ അഭ്യന്ത്യര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇദ്ദേഹത്തിന് കഴിഞ്ഞ 5 വർഷത്തിലേറെക്കാലമായി സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അസോസിയേഷൻ പ്രസിഡന്റിന്റെ വിശദീകരണമെങ്കിലും അത് ശരിയല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ തന്നെ വ്യക്തമാക്കുന്നു.
അരുൺ കുമാർ മുമ്പും ഇത്തരം കേസുകളിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ സാമ്പത്തിക താത്പര്യം ഉൾപ്പെടെ നിരവധി കേസുകൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിൽ അസോസിയേഷൻ തന്നെ അംഗമാക്കി. മന്ത്രിയുടെ സ്റ്റാഫിലെത്തിയ അരുൺ കുമാർ മന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുകയും മന്ത്രിയെ കൈയിലെടുത്ത് തന്റെ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാക്കാർ ശ്രമിക്കുകയും ചെയ്തു. റവന്യു വകുപ്പിൽ മന്ത്രിക്ക് താത്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ അഗ്രഗണ്യനായിരുന്നു അരുൺ. റവന്യു കാര്യങ്ങൾ മന:പാഠമായിരുന്ന അരുണിന് വകുപ്പിൽ എന്ത് ചെയ്യാനും കഴിയുമായിരുന്നു.
എന്നാൽ അസോസിയേഷൻ ഇപ്പോൾ കാലു മാറി. വ്യാജരേഖ നിർമ്മാണം അതീവ ഗുരുതരമാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തന്നമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അസോസിയേഷൻ പ്രസിഡൻറ് എൻ കെ ബെന്നി ആവശ്യപ്പെട്ടു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ നിരവധി പേർ വിവിധ മന്ത്രിമാരുടെ ജീവനക്കാരായി പണിയെടുത്തിരുന്നു. മന്ത്രിമാരുടെ ഓഫീസിൽ പ്രവർത്തിക്കുമ്പോൾ ഫയലുകളിൽ ആവശ്യാനുസരണം ഇടപെടാൻ കഴിയും. ഏത് ഫയലും യഥേഷ്ടം വളച്ചും തിരിച്ചും തീരുമാനമെടുപ്പിക്കാനും സാധിക്കും. ഇത്തരം സന്ദർഭങ്ങളിലാണ് അഴിമതിക്ക് കളം ഒരുങ്ങുന്നത്. ഇതിന് മന്ത്രിമാരുടെ പിന്തുണ കൂടിയാകുമ്പോൾ എന്തും ചെയ്യാം എന്ന അവസ്ഥ കൈവരും.
കഴിഞ്ഞ അസോസിയേഷൻ സമ്മേളനത്തിൽ പോലും അരുൺ സജീവമായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു. റവന്യു വകുപ്പിലെ പല രേഖകളും കമ്പ്യൂട്ടർ വത്കരിക്കപ്പെട്ടതല്ല. അതിനാൽ തന്നെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ചൂർണികരയിൽ നടന്നത് ഇത്തരം സംഭവങ്ങളാണ്. പണ്ട് മൂന്നാറിൽ രവീന്ദ്രൻ എന്ന തഹസിൽദാർ രവീന്ദ്രൻ പട്ടയം എന്ന പേരിൽ പട്ടയം നൽകിയിരുന്നു. എന്നാൽ വിവാദങ്ങൾ അവസാനിച്ചതോടെ രവീന്ദ്രൻ രക്ഷപ്പെട്ടു. റവന്യു വകുപ്പിലെ അനേകം താപ്പാനകളിൽ ഇവരൊക്കെ വെറും കുഴിയാനകൾ മാത്രം. ഒരു അരുൺകുമാർ മാത്രം വിചാരിച്ചാൽ വൻ ക്രമക്കേടുകൾ നടത്തുക എളുപ്പമല്ല. അതൊരു ചങ്ങലയാണ്.അങ്ങനെയുള്ള ചങ്ങലയിൽ തൂങ്ങി അഴിമതിക്കാർ രക്ഷപ്പെടും.
സർക്കാർ മാറിയാലും അഴിമതിക്കാരെ രക്ഷപ്പെടുത്തുകയെന്ന സവിശേഷ സാഹചര്യം കേരളത്തിലുണ്ട്. അതാണ് ചൂർണികയിൽ പരീക്ഷിച്ച് വിജയിക്കുന്നത്.
https://www.facebook.com/Malayalivartha


























