എക്സിറ്റ് പോൾ ശരിയെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള
എക്സിറ്റ് പോൾ ശരിയെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. 1977ന് സമാനമായി ദേശീയ രാഷ്ട്രീയത്തിന് വിപരീതമായി കേരളം പ്രതികരിച്ചു. കേരളത്തിൽ നിന്നും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും 17% വോട്ട് കിട്ടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യു.ഡി.എഫിന് മുന്നേറ്റമുണ്ടായാൽ ഉത്തരവാദി എൽഡിഎഫ് ആയിരിക്കുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് പറഞ്ഞു.
17–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്. എന്നാൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്നാണു എക്സിറ്റ് പോൾ സർവേഫലം. വടക്കൻ കേരളത്തിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും ജയിക്കും.
രണ്ടിടത്തു ഫോട്ടോഫിനിഷായിരിക്കും. മധ്യകേരളത്തിൽ ആറിൽ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമാണ്. ഒരു സീറ്റിൽ ഫോട്ടോ ഫിനിഷ്. തെക്കൻ കേരളത്തിൽ നാലു മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടു മണ്ഡലത്തിൽ ഫോട്ടോ ഫിനിഷുമാണ്. തിരുവനന്തപുരത്ത് എൻഡിഎ നേരിയ മുൻതൂക്കം നേടുമെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡെ– ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കും. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം.
എന്നാൽ എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്ന് കുമ്മനം രാജശേഖരൻ. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു,
തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബിജെപിയ്ക്ക് ആകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോൾ പറയാൻ ആകില്ല . അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി ജെ പിയുടെ സാധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുകയെന്നും കുമ്മനം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ തെറ്റാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. എൻഡിഎക്ക് മികച്ച വിജയം പ്രവചിക്കപ്പെട്ടതിനു പിന്നാലെയാണ് ശശി തരൂർ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിൽ അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ചാണ് തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്നാണ് തന്റെ വിശ്വാസം. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇന്ത്യയിലെ വോട്ടർമാർ തങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ടുചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആണെന്ന് സംശയിക്കുന്നവരാണ് ഭയക്കുന്നവരാണ് അവർ. യഥാർത്ഥ റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha