ജി സുകുമാരൻ നായരുടെ പേര് സംസ്ഥാന സർക്കാർ പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും; മന്നത്ത് പത്മനാഭൻ്റെ പൂർണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിക്കും; പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരും പാർട്ടിയും സ്വീകരിച്ച നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് കാരണമായതായാണ് സിപിഎം വിലയിരുത്തൽ. വിശ്വാസി വോട്ടുകൾ വലിയ തോതിൽ കോൺഗ്രസിലേക്കും ബിജെപിയിലേക്കും ചോർന്ന് പോകാൻ ശബരിമല കാരണമായി എന്ന് സിപിഎം വിലയിരുത്തുന്നു. ഇനി തദ്ദേശ തിരഞ്ഞെടുപ്പുകളും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുമടക്കം സിപിഎമ്മിന് നേരിടേണ്ടതുണ്ട്. വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വിശ്വാസി വോട്ടുകൾ തിരികെ കൊണ്ടു വരണം എന്നുമാണ് പാർട്ടിയും സർക്കാരും ആലോചിക്കുന്നത്. വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.
നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോൺഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ ചില സഖാക്കൾ കൂടിയും എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. 18സീറ്റ് ജയിക്കും എന്നു വീമ്പടിച്ച ഇടതു മുന്നണി 19 സീറ്റ് തോറ്റു എന്നും ജയശങ്കർ പരിഹസിച്ചു.
ഫേസ്ബുപോസ്റ്റ് ഇങ്ങനെ;
നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോൺഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ ചില സഖാക്കൾ കൂടിയും എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. 18സീറ്റ് ജയിക്കും എന്നു വീമ്പടിച്ച ഇടതു മുന്നണി 19 സീറ്റ് തോറ്റു. ശബരിമല വിശ്വാസികൾക്ക് പാർട്ടിയിലുളള വിശ്വാസം വീണ്ടെടുക്കണം അല്ലെങ്കിൽ കേരളം ബംഗാളാകും എന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ.
അതുകൊണ്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്. വെളളാപ്പളളി നടേശൻ, പുന്നല ശ്രീകുമാർ, സുനിൽ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.
ജി സുകുമാരൻ നായരുടെ പേര് സംസ്ഥാന സർക്കാർ പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും. മന്നത്ത് പത്മനാഭൻ്റെ പൂർണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിക്കും. മിഥുനം ഒന്നു മുതൽ ആക്റ്റിവിസ്റ്റുകൾക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴമൺ തന്ത്രിക്കെതിരെയുളള സകല നടപടിയും ഉപേക്ഷിക്കും. പത്മകുമാറിൻ്റെ കാലാവധി തീരുമ്പോൾ കലഞ്ഞൂർ മധുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കും.
വരുന്ന മണ്ഡലകാലത്ത് സിപിഎം മുൻകയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ, 'റെഡി ടു വെയ്റ്റ്' ക്യാമ്പൈൻ ഏറ്റെടുക്കും. സംസ്ഥാനത്തെമ്പാടും ഡിഫി പ്രവർത്തകർ ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും. ആപത്ബാന്ധവനേ, അനാഥ രക്ഷകനേ, ശരണമയ്യപ്പ എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
അനാവശ്യ വിവാദങ്ങൾക്ക് ഇടംനൽകേണ്ടെന്നു കരുതിയാണ് തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണവിഷയമായി ഉന്നയിക്കാതിരുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പുതോൽവി അവലോകനം ചെയ്യാനുള്ള യോഗത്തിൽ ഘടകകക്ഷികളുടെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വിഷയം ഒഴിവാക്കിയതുവഴി ബി.ജെ.പി.യും യു.ഡി.എഫും ശബരിമല പ്രചാരണമാക്കിയപ്പോൾ അതിനെ പ്രതിരോധിക്കാനായില്ലെന്ന് എൽ.ജെ.ഡി. നേതാവ് ഷേക്ക് പി. ഹാരിസ് പറഞ്ഞു. വനിതാമതിലിനു പിന്നാലെ യുവതീപ്രവേശം നടന്നത് വിശ്വാസികളെ മുറിവേൽപ്പിച്ചു. സി.പി.എമ്മും സി.പി.ഐ.യും മാത്രം മത്സരിക്കാനിറങ്ങിയതും തെറ്റിദ്ധാരണയ്ക്കിടയാക്കി. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കാനായില്ലെന്നതാണ് വീഴ്ചയായി കണക്കാക്കുന്നത്. മറ്റു ഘടകക്ഷികൾ മത്സരിക്കാതിരുന്നത് ഇവിടെയും മുന്നണിയെ ബാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























