പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞെങ്കിലും സാവകാശം വേണമെന്ന് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഒഴിവ്കഴിവ് പറഞ്ഞ് കേസ് നീട്ടിക്കൊണ്ട് പോകാനൊക്കില്ലെന്നും നിലപാട് എത്രയും പെട്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോ, എ.ജിയോ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതോടെ സര്‍ക്കാര്‍ വെട്ടിലായി. കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരും പൊലീസും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതിന് പിന്നാലെയാണ് കോടതിയും സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
കാസര്‍കോട് പെരിയയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാദം തന്നെയാണ് സി.പി.എമ്മും മുന്നോട്ട് വയ്ക്കുന്നത്. കേസിലെ ഒന്നാംപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരനെ, കൊല്ലപ്പെട്ട ശരത് ലാലും സംഘവും അക്രമിച്ചിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ല. പ്രതികളെ സി.പി.എം നേതാക്കള്‍ സഹായിച്ചിട്ടുമില്ല. എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാറ്റിയതും വിവാദമായിരുന്നു. അങ്ങനെ തുടക്കം മുതല്‍ പ്രതികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഇക്കാര്യം ബോധ്യമായതിനാലാണ് കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തിന് മുമ്പ് സി.പി.എം നേതാവ് വി.പി.പി മുസ്തഫ കൊലവിളി പ്രസംഗം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍ മുസ്തഫയുടേത് രാഷ്ട്രീയ പ്രസംഗമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രസംഗം കൊലപാതകത്തിന് പ്രേരണയായല്ലെന്നും അതിന് തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിടിയിലായ 10 പ്രതികളാണ് ഗൂഢാലോചന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് എത്തിയപ്പോള്‍ ഉരുണ്ടുകളിക്കുകയാണുണ്ടായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അറസ്റ്റിലായവരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും, പ്രതികള്‍ക്ക് സഹായം ചെയ്തവരും ഉള്‍പ്പെടും. കേസ് ആദ്യം അന്വേഷിച്ച എസ്.പി വി.എം മുഹമ്മദ് റഫീഖിന് പകരം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ഡിവൈഎസ്പി ഷാജു ജോസ്, സി.ഐമാരായ സി.കെ സുനില്‍ കുമാര്‍, രമേശന്‍ എന്നിവരെയും സ്ഥലം മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha