പള്ളിക്കാരെ പരിഹസിച്ചതിന് വടിയെടുത്ത് പിണറായി; ക്രൈസ്തവസഭകളെ അധിക്ഷേപിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ നടപടി ലളിതകലാ അക്കാദമി പിൻവലിച്ചേക്കും
ക്രൈസ്തവസഭകളെ അധിക്ഷേപിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ നടപടി ലളിതകലാ അക്കാദമി പിൻവലിച്ചേക്കും. കാർട്ടൂണിസ്റ്റ് സുഭാഷ് കെ.കെ. വരച്ച കാർട്ടൂണിനാണ് പുരസ്കാരം ലഭിച്ചത്. കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിക്കുന്നു എന്ന വിലയിരുത്തലിലാണ് അക്കാദമി എത്തിയത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ലളിതകലാ അക്കാദമി വക പണി പിണറായിക്ക് കിട്ടിയത്. സി പി എം സഹയാത്രികനായ ചെയർമാൻ നേമം പുഷ്പരാജ് വല്ലാത്ത പ്രതിസന്ധിയിലായി .
ലളിതകലാ അക്കാദമി ഫ്രാങ്കോക്കെതിരെ വരച്ച കാർട്ടൂണിന് അവാർഡ് നൽകിയതോടെ സർക്കാരും പാർട്ടിയും വീണ്ടും പ്രതിസന്ധിയിലായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്കാരിക കാര്യ മന്ത്രി എ. കെ. ബാലനിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. . പിണറായി സർക്കാരിന്റെ കഷ്ടകാലമെന്നോണം ക്രൈസ്തവ സഭയെ അപമാനിക്കുന്ന തരത്തിലായി പ്രകോപനം ഉണ്ടാക്കുന്ന ലളിതകലാ അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം.
ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്നാണ് ക്രൈസ്തവ സഭകൾ സിപിഎം നേതാക്കളെ അറിയിച്ചു. ശബരിമല വിഷയത്തിൽ ചൂടുവെള്ളത്തിൽ ചാടിയ സർക്കാരിനെ വിശ്വാസസമൂഹം വീണ്ടും പ്രതിസന്ധിയിലാക്കി.
ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നതായി പി.സി. ജോർജ് പറഞ്ഞു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നതെന്ന് ജോർജ് പറഞ്ഞു
പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണമെന്നാണ് സഭകളുടെ ആവശ്യം. അവർ അക്കാര്യം ബന്ധപ്പെട്ട വരെ അറിയിച്ചിട്ടുണ്ട്.
എന്നാൽ അവാർഡ് തീരുമാനിച്ചത് കമ്മിറ്റിയാണെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. തീരുമാനത്തിൽ സർക്കാർ കൈകടത്തിയിട്ടില്ല. മത ചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് എ. കെ. ബാലൻ പറഞ്ഞു. അവാർഡ് നിർണയം അക്കാദമി പുന: പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂവൻ കോഴിക്ക് ഫ്രാങ്കോ ബിഷപ്പിന്റെ മുഖം, കോഴിയുടെ നിൽപ്പ് പോലീസിന്റെ തലക്ക് മുകളിൽ, തൊപ്പി പിടിക്കുന്നത് പി.സി ജോർജും പി.കെ ശശി എം എൽഎയും എന്നതായിരുന്നു കാർട്ടൂൺ. ഫ്രാങ്കോയുടെ കൈയിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്റെ ചിത്രമാണ് കാർട്ടൂൺ നൽകിയിരിക്കുന്നത്. കേരള ശബ്ദത്തിന്റെ ഹാസ്യ കൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി തീർത്തും പ്രകോപിതനാണ്.
https://www.facebook.com/Malayalivartha