എന്തുകൊണ്ട് വിവാഹം കഴിക്കുന്നിലെന്ന നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യത്തിന് സഹോദരനെ മറയാക്കി പലപ്പോഴും അജാസ് ഒഴിഞ്ഞുമാറി; പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലില്‍ തുടങ്ങിയ അടുപ്പത്തിന് വിള്ളലുണ്ടായതോടെ സൗമ്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു:- സ്കൂട്ടറിൽ കാറുകൊണ്ടിടിച്ചിട്ട അജാസ് ഭയന്ന് വിറച്ച സൗമ്യയെ ഓടിച്ചിട്ട് വെട്ടി വീഴ്ത്തി പെട്രോളൊഴിച്ച് ചുട്ടെരിച്ചു- നടുങ്ങുന്ന ആ ക്രൂരത
പൊലീസുദ്യോഗസ്ഥയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ അജാസിന് കൊല്ലപ്പെട്ട സിപിഒ സൗമ്യ പുഷ്പാകരനുമായി അടുപ്പമുണ്ടായിരുന്നെന്ന് സഹപ്രവർത്തകർ. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച കാലത്തായിരുന്നു സൗഹൃദം തുടങ്ങിയത് പിന്നീട് എപ്പോഴോ ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധത്തില്‍ വിള്ളലുകളുണ്ടായി. ഇതിന്റെ പക സൂക്ഷിച്ചിരുന്ന അജാസാണ് കഴിഞ്ഞ ദിവസം സൗമ്യയെ വെട്ടി വീഴ്ത്തിയും പെട്രോളൊഴിച്ച് കത്തിച്ചും കൊലപ്പെടുത്തിയത്.
കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്‌തേലില്‍ എന്‍.എ.അജാസിനെ കുറിച്ച് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹ പൊലീസുകാര്‍ക്കുമുള്ളത് വെവ്വേറെ അഭിപ്രായങ്ങളായിരുന്നു. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്. ഇതും കളവായിരുന്നു. ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യാവുന്നത്ര പ്രശ്‌നങ്ങള്‍ അജാസിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നു കാക്കനാട്ടെ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമറിയില്ലായിരുന്നു.
2018 ജൂലൈ ഒന്നിനാണ് ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. കളമശേരി എആര്‍ ക്യാംപില്‍ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുന്‍പു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചര്‍ച്ചകളിലോ പങ്കുചേരാറില്ല. 2014-ല്‍ പൊലീസില്‍ ചേര്‍ന്ന സൗമ്യ തൃശൂര്‍ കെ.എ.പി. ബറ്റാലിയനില്‍ ട്രെയിനിയായിരിക്കേ അജാസ് പരിശീലകനായിരുന്നു. അജാസ് വനിതാ സിവില്‍ പൊലീസ് ഓഫിസറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങള്‍ സുഹൃത്തുക്കളോടും പങ്കുവച്ചിട്ടില്ല. അജാസിന്റെ ക്രൂരകൃത്യത്തെക്കുറിച്ചറിയുമ്ബോള്‍ പിതാവും മാതാവും സഹോദരിയും മാത്രമാണ് വാഴക്കാല മൂലേപ്പാടം റോഡിലെ വീട്ടിലുണ്ടായിരുന്നത്.
സൗമ്യയും അജാസും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കളായ ചില സഹപ്രവര്‍ത്തകര്‍ക്കു മാത്രമേ ഇവരുടെ സൗഹൃദം അറിയാമായിരുന്നുള്ളൂ. മലപ്പുറം സ്വദേശിയായ ഇയാള്‍ എറണാകുളം കാക്കനാട് വാഴക്കാലായിലാണു താമസിക്കുന്നത്. വാഴക്കാലായില്‍ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്ബതു മുതല്‍ അടുത്ത 25 വരെ അവധിയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരം വരെ പോകുന്നെന്നു പറഞ്ഞാണ് അജാസ് വീട്ടില്‍നിന്നിറങ്ങിയത്. പൊലീസില്‍ ജോലി കിട്ടും വരം നാട്ടില്‍ സ്വകാര്യബസില്‍ കണ്ടക്ടറായിരുന്നു.
അവിവാഹിതനായ അജാസിനൊപ്പമുള്ള ഇരട്ട സഹോദരന്‍ ഡ്രൈവറാണ്. ഏതോ പരീക്ഷയ്ക്കു അജാസ് തയ്യാറെടുത്തിരുന്നതായി സമീപത്തെ കടക്കാരന്‍ പറഞ്ഞു. കടയില്‍ നിന്നു എല്ലാ ആഴ്ചയിലും പൊതുവിജ്ഞാന വാരിക വാങ്ങിയിരുന്ന അജാസ് തന്നെയാണ് പരീക്ഷയുടെ കാര്യം പറഞ്ഞിരുന്നതത്രെ. സാമ്ബത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവില്‍ ലൈന്‍ റോഡിലെ വാഴക്കാല ജംക്ഷനില്‍ നിന്നു 100 മീറ്റര്‍ മാത്രം മാറിയാണ് മൂലേപ്പാടം റോഡില്‍ അജാസിന്റെ വീട്. വീടിനോടു ചേര്‍ന്നു റോഡരികില്‍ കടമുറികള്‍ നിര്‍മ്മിച്ചു വാടകയ്ക്കു നല്‍കിയിട്ടുണ്ട്.
വട്ടയ്ക്കാട്ട് ഇലിപ്പക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായ സൗമ്യ ഇന്നലെ രാവിലെ സ്‌കൂളിലെത്തി പത്തരയോടെ മടങ്ങി. തുടര്‍ന്ന് ഉച്ചയ്ക്ക് തഴവയില്‍ പി.എസ്.സി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതാന്‍ പോയിരുന്നതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍നിന്നിറങ്ങിയ സൗമ്യയെ അജാസ് കാറിടിപ്പിച്ച് വീഴ്‌ത്തി. വടിവാള്‍ ഉപയോഗിച്ച് കഴുത്തില്‍ വെട്ടിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു.
ആക്രമണത്തിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ അജാസിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. 50% പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുക്കാൻ ആശുപത്രിയിൽ മജിസ്ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha