വിഎസിന്‍റെ മൂന്നു പൂച്ചകളിൽ രണ്ടാമൻ; കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്ന വ്യക്തിത്വം; ആരാണ് രാജു നാരായണ സ്വാമി?

വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാർ ദൗത്യത്തിലൂടെ ശ്രദ്ധേയനായ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രാജുനാരായണസ്വാമി. വിഎസിന്റെ മൂന്ന് പൂച്ചകളിൽ ഒരാൾ. അന്ന് ഇടുക്കി കളക്ടറായിരുന്നു അദ്ദേഹം. കെ. സുരേഷ്‌കുമാർ, ഋഷിരാജ് സിങ് എന്നിവരായിരുന്നു ദൗത്യസംഘത്തിലെ മറ്റുള്ളവർ. ഇതിൽ സുരേഷ് കുമാർ പിന്നീട് സ്വയം വിരമിച്ചു. മുൻമന്ത്രി ടി.യു. കുരുവിളയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണം അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് രാജുനാരായണ സ്വാമിയായിരുന്നു. അദ്ദേഹത്തിനാണ് നിർബന്ധിത വിരമിക്കൽ നൽകാൻ നീക്കം നടക്കുന്നത്. കേന്ദ്ര, സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചതിന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് അദ്ദേഹത്തിനെതിരേ നടപടിക്ക് ശുപാർശചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ ഇതിനപ്പുറം രാജു നാരായണ സ്വാമി എന്ന വ്യക്തിത്വം മറ്റൊന്നാണ്. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് നേടിയ പ്രതിഭ.
എസ്എസ്എല്‍സി പരീക്ഷയിൽ ഒന്നാം റാങ്ക്. അവിടെ മുതൽ ആരംഭിക്കുന്നു രാജു നാരായണസ്വാമിയുടെ ഒന്നാം റാങ്ക് ബന്ധം. സിവില്‍ സര്‍വീസ് വരെയും കൈവിട്ടില്ല. 1989ൽ ആയിരുന്നു നാരായണസ്വാമി ഒന്നാം റാങ്കോടെ സിവിൽ സർവ്വീസിലേക്ക് പ്രവേശിച്ചത്. കേരള കേഡറിൽ തന്നെ നിയമനം ലഭിച്ച നാരായണ സ്വാമി തൃശൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കലക്ടറായി സേവനം അനുഷ്ഠിച്ചു. ഇതിനിടെ 45ആം വയസിൽ കോംപറ്റീഷന്‍ നിയമം സംബന്ധിച്ച കട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ റെഗുലേഷന്‍ ആന്‍ഡ് കോംപറ്റീഷന്‍ നടത്തിയ പരീക്ഷയിലും രാജു നാരായണസ്വാമി ഒന്നാംറാങ്ക് നേടി.
കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍, ഫിഷറീസ് ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കെറ്റ് ഫെഡ് എം ഡി, സിവില്‍ സപ്ലൈസ് കമ്മീഷണര്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍, കൃഷി വകുപ്പ് സെക്രട്ടറി എന്നീ തസ്തികകൾ രാജു നാരായണ സ്വാമി വഹിച്ചിട്ടുണ്ട്.
എറ്റവും ഒടുവിൽ 2016 ജൂലൈയിൽ ദേശീയ നിയമ സർവ്വകലാശാലയിൽ നിന്ന് ബൗദ്ധിക സ്വത്തവകാശത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും നേടി. സാങ്കേതിക വിഷയത്തില്‍ സ്വാമി നേടുന്ന പതിനേഴാമത്തെ ബിരുദാനന്തരബുരുദ ഡിപ്ലോമയായിരുന്ന് ഇത്. ഇതിനിടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഐആര്‍ഡിഎസ് ലക്നൗ പ്രത്യേക പുരസ്ക്കാരം നല്‍കി സ്വാമിയെ ആദരിച്ചു.
ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള നാരായണസ്വാമിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2004ലായിരുന്നു ഇത്ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍ എന്ന പുസ്തകത്തിനായിരുന്നു ഇത്.
നാരായണസ്വാമി ഇടുക്കി കളക്ടറായിരുന്ന കാലത്ത് നിന്നാണ് വിവാദങ്ങളുടെ കഥ തുടങ്ങുന്നത് . അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി യു കുരുവിളയുടെ മകൻ എൽദോ കുരുവിളയുടെ ഭൂമി സർക്കാർ ഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ എൽദോ കുരുവിള ഇതിനെതിരെ രംഗത്തെത്തി.
19-10-2007ൽ മൂന്നാറില്‍ സ്റ്റേ നിലനില്‍ക്കെ ബിവറേജസ് കോര്‍പ്പറേഷന്‍റെ കെട്ടിടം പൊളിച്ചു നീക്കിയതിന് സ്വാമിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തു.26-09-2007ൽ മൂന്നാര്‍ ഒഴിപ്പിക്കല്‍ വിവാദമായതോടെ സ്വാമിയെ ഇടുക്കി കളക്ടര്‍ സ്ഥാനത്തു നിന്നും നീക്കി. 12-07-2013ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീരീക്ഷകനായി പ്രവര്‍ത്തിക്കുന്ന രാജു നാരായണസ്വാമിയുടെ സേവനം കേരളത്തിന് ആവശ്യമാണെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചു. ഒന്നുകില്‍ തന്നെ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്നും അല്ലെങ്കില്‍ സംസ്ഥാനത്ത് മാന്യമായ തസ്തിക നല്‍കണമെന്നും രാജു നാരായണസ്വാമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിവില്‍ സപ്ളൈസ് കമ്മീഷണറായിരിക്കെ മന്ത്രി അനൂപ് ജേക്കബിനെതിരെയുളള വിജിലന്‍സ് കേസില്‍ മന്ത്രിക്ക് അനുകൂലമായ നിലപാട് എടുക്കാത്തതിന്‍റെ പേരില്‍ രാജു നാരായണസ്വാമിയെ അപ്രധാനമായ സൈനിക ക്ഷേമ ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇടുക്കി കളക്ടറായിരിക്കെ മുന്നാര്‍ ഓപ്പറേഷന്‍ നടത്തിയശേഷം സിവില്‍ സപ്ളൈസ് കമ്മീഷണർ സ്ഥാനം വഹിച്ചതൊഴിച്ചാല്‍ അപ്രധാന തസ്തികകളാണ് സ്വാമിയെ തേടിയെത്തിയവയെല്ലാം.
17-06-2014ൽ രാഷ്ട്രീയ കാരണങ്ങളാല്‍ കഴിഞ്ഞ 7 വര്‍ഷമായി ഭേദപ്പെട്ട പോസ്റ്റിങ് തരാതെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ തന്നെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് രാജു നാരായണസ്വാമി ഐഎഎസ് അസോസിയേഷന് പരാതി നല്‍കി. 2007-ല്‍ മൂന്നാറില്‍ അനധികൃത കെട്ടിടങ്ങളില്‍ ചിലത് തകര്‍ക്കരുതെന്ന് ഇ കെ ഭരത് ഭൂഷണ്‍ തന്നോട് ഫോണില്‍ ആവശ്യപ്പെട്ടുവെന്നും അതിന് വിസമ്മതിച്ചതാണ് പീഢനങ്ങള്‍ക്ക് കാരണമെന്നും അന്ന് നാരായണ സ്വാമി കത്തിൽ ആരോപിച്ചു.
18-06-2014ൽ അന്നത്തെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണെക്കുറിച്ച് രാജു നാരായണസ്വാമി മോശം പരാമര്‍ശം നടത്തുകയും അദ്ദേഹത്തിനെതിരെ ഉന്നതാധികാരിയായ മുഖ്യമന്ത്രിപോലും അറിയാതെ ഐഎഎസ് അസോസിയേഷനു പരാതി നല്‍കുകയും ചെയ്തത് പദവിക്കു ചേരാത്ത നടപടിയായി വിലയിരുത്തിയ മന്ത്രിസഭ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്നത്തെ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
11-11-2016ൽ ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം ഭാര്യ ബീന നല്‍കിയ പരാതിയില്‍ സ്വാമിക്കെതിരെ എറണാകുളം കുടുംബകോടതിയുടെ ജാമ്യമില്ലാ വാറന്‍റ്. ഭാര്യക്ക് ചെലവിന് നല്‍കാത്തതിനായിരുന്നു നടപടി.
26-09-2017ൽ കുടുംബകോടതി തര്‍ക്കത്തിന്‍റെ കോടതി നോട്ടീസുമായി ചെന്ന കോടതി മെസഞ്ചറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് സ്വാമിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
23-05-2017ൽ കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലുള്ള പോര് പരസ്യമായി. തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ രാജു നാരായണസ്വാമി ശ്രമിക്കുന്നുവെന്നും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. ബിജുപ്രഭാകറിന്‍റെ ഐഎഎസ് വ്യാജമാണെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും സ്വാമി പറഞ്ഞതോടെ തമൃമ്മിലടി അവസാനിപ്പിക്കാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ നേരിട്ട് ഇടപെടേണ്ടി വന്നു.
01-06-2017ൽ ബിജുപ്രഭാകറുമായി പരസ്യമായി ഏറ്റുമുട്ടിയതിന്‍റെ പേരില്‍ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജു നാരായണസ്വാമിയെ മാറ്റി. സ്വാമിയെ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനമെടുത്തു.
https://www.facebook.com/Malayalivartha



























