മകനെതിരായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ധരിപ്പിച്ചതായി അറിയുന്നു

മകനെതിരായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ധരിപ്പിച്ചതായി അറിയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിന് മുമ്പ് ഇന്ന് രാവിലെ ഇരുവരും എ.കെ.ജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. രാജിവെച്ചാല്‍ തെറ്റുകളുടെ ഉത്തരവാദിത്തം കോടിയേരി ഏറ്റെടുക്കുന്നത് പോലെയാകും. അതിന് പകരം ഈ രാഷ്ട്രീയ പ്രത്യാഘാതത്തിന് എങ്ങനെ തടയിടാം എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായും അറിയുന്നു. സാധാരണ പത്ത് മണിക്കാണ് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തിനായി പാര്‍ട്ടി ആസ്ഥാനത്ത് വരുന്നത്. എന്നാലിന്ന് 9.30ന് അദ്ദേഹം എത്തി. അതിന് ശേഷമാണ് കോടിയേരിയുമായി സംസാരിച്ചത്. മുഖ്യമന്ത്രിയേയും കേന്ദ്രനേതൃത്വത്തെയും കോടിയേരി രാജി സന്നദ്ധത അറിയിച്ചിരുന്നു. രണ്ട് കൂട്ടരും ഒരേ നിലപാടാണ് സ്വീകരിച്ചതെന്ന് അനൗദ്യോഗിക സ്ഥിരീകരണമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ച ചെയ്യാനാണ് സെക്രട്ടറിയേറ്റ് ചേരുന്നതെങ്കിലും ദൈംനംദിന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പതിവാണ്. ആ നിലയ്ക്ക് മകന്‍ ബിനോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സെക്രട്ടറിയായ കോടിയേരി റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. അതിനാലാണ് മുഖ്യമന്ത്രിയെ കണ്ട് കോടിയേരി രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിക്ക് താന്‍ നിമിത്തം ഒരു ദോഷം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയേറ്റില്‍ പെട്ടെന്ന് രാജി സന്നദ്ധത അറിയിക്കാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ സംഘടനാ രീതി അനുസരിച്ച് പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്താന്‍ സി.പി.എം തയ്യാറാകില്ല. ഇന്നുണ്ടയതിന് സമാനമായ ഒരു കൂടിക്കാഴ്ച കോടിയേരിയും മുഖ്യമന്ത്രിയും 2016 ഒക്ടോബര്‍ 15ന് നടന്നിരുന്നു. മന്ത്രി ഇ.പി ജയരാജന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അന്ന് സെക്രട്ടറിയേറ്റില്‍ ബന്ധുനിയമനം ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പെട്ടെന്ന് രാജിവയ്ക്കണമെന്ന് ഇ.പിയോട് ആവശ്യപ്പെടാതെ, അതിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ രാജി സന്നദ്ധത അറിയിക്കണമെന്ന് ഇരുവരും നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഇ.പി രാജിവെച്ചത്.
മകനെതിരെ ഉയര്‍ന്ന പരാതിയുടെ പശ്ചാത്തലത്തില്‍ രാജിവെച്ചാല്‍ രാഷ്ട്രീയ എതിരാളികള്‍ അത് മുതലെടുക്കുമെന്നാണ് കേന്ദ്രനേതൃത്വവും നിര്‍ദ്ദേശിച്ചത്. അതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങും വരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടെന്ന നിലപാടിലാണ് അവര്‍. അതുകൊണ്ടാണ് കേസ് രാഷ്ട്രീയമല്ല, വ്യക്തിപരമായ വിഷയമാണെന്ന് ജനറല്‍ സെക്രട്ടറി യച്യൂരിയും പി.ബി അംഗം ബൃന്ദാകാരാട്ടും ആദ്യമേ വ്യക്തമാക്കിയത്. യുവതി ആദ്യമേ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. അവര്‍ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണത്തില്‍ നിന്ന് പാര്‍ട്ടി മോചിതമാകും മുമ്പ് സംസ്ഥാന സെക്രട്ടറി കൂടി രാജിവെച്ചാല്‍ അത് രാഷ്ട്രീയ എതിരാളികള്‍ക്ക് വലിയ ആയുധമാകും. മാത്രമല്ല രാജിവെച്ചാല്‍ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന വ്യാഖ്യാനവും ഉണ്ടാകും. അതിനാല്‍ രാജിവേണ്ട എന്നതാണ് തീരുമാനമെന്ന് അനൗദ്യോഗിക സ്ഥിരീകരണമുണ്ട്.
സംസ്ഥാന സെക്രട്ടറി നേരിട്ട് പങ്കാളിയാകാത്ത കേസില്‍ അദ്ദേഹത്തെ വേട്ടയാടാന്‍ അനുവദിക്കില്ല എന്നത് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് അറിയുന്നു. ഇത് സംബന്ധിച്ച പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ തയ്യാറാകാത്തതും അതിനാലാണ്. കേസിനെ നിയമപരമായി നേരിടുന്നതായിരിക്കും നല്ലതെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. എന്നാല്‍ നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിനോയി മുമ്പും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളും ചര്‍ച്ചയാകും.
https://www.facebook.com/Malayalivartha



























