ലൈംഗീക പീഡന കേസ് ; ബിനോയ് കേരളം വിട്ടു ? ; എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ; ബിനോയിയെ കണ്ടെത്താൻ കൂടുതൽ കുരുകുകളിട്ട് മുംബൈ പോലീസ്

ബീഹാറി സ്വദേശിനിയുടെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് ഒളിവിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി കേരളം വിട്ടതായി സൂചന . ബിനോയിയെ കണ്ടെത്താൻ മുംബൈ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ് . പ്രതിക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുള്ളതിനാൽ പ്രതി രാജ്യം വിടാതിരിക്കാനായി എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് .
അതേസമയം ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
ഇപ്പോള്‍ സംസ്ഥാനത്തുള്ള മുംബൈ പൊലീസ് സംഘം ഇന്നും തെളിവു ശേഖരണത്തിനായി പരിശോധന നടത്തും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എല്ലാ ദിവസവും സ്‌റ്റേഷനിലെത്തുന്ന യുവതി, കേസിലെ പുരോഗതി നേരിട്ട് അന്വേഷിക്കുകയും സമ്മർദ്ദം ശക്തമാക്കുകയും ചെയ്യുകയാണ് .
പരാതിക്കാരിയെ ഇന്നലെ ഓഷിവാര സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടായിരുന്നു യുവതിയെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസ് അയച്ചതിന് ശേഷം ബിനോയിയും അമ്മയും മുംബൈയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നുവെന്ന് യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.
കോടിയേരി ബാലകൃഷ്ണനുമായും വിഷയം ചര്‍ച്ച ചെയ്തിരുന്നു എന്നും കുടുംബം പറയുന്നു. എന്നാല്‍ കോടിയേരി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. ബിനോയി പ്രായപൂര്‍ത്തിയായ ആളാണെന്നും, അയാള്‍ എവിടെയൊക്കെ പോകുന്നു എന്നുനോക്കി പുറകെ നടക്കാനാകില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബിനോയി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. 2015 വരെ ബിനോയി തനിക്കും കുട്ടിക്കും ചെലവിന് തന്നിരുന്നു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ ബാങ്ക് രേഖകളും ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























