കീറാമുട്ടിയായി പാഞ്ചാലിമേട്... ശബരിമലയ്ക്ക് പിന്നാലെ ശ്രദ്ധ നേടിയ പാഞ്ചാലി മേടിലെ കുരിശ് വിവാദം മറ്റൊരു തലത്തിലേക്ക്; പാഞ്ചാലി മേട്ടില്‍ ഒരിഞ്ച് ഭൂമി പോലും ദേവസ്വം ബോര്‍ഡിനില്ലെന്ന് കലക്ടര്‍
ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി െ്രെകസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ദേവസ്വം ഭൂമിയിലാണോ, സര്‍ക്കാര്‍ ഭൂമിയിലാണോ കുരിശുകള്‍ നാട്ടിയതെന്ന് അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത് . ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരും,ദേവസ്വം ബോര്‍ഡും നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
അതേസമയം പാഞ്ചാലിമേട്ടിലെ കുരിശ് നില്‍ക്കുന്നതടക്കമുള്ള ഭൂമി തങ്ങളുടേതെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം ഇടുക്കി ജില്ലാ കലക്ടര്‍ തള്ളിയിരിക്കുകയാണ്. ഒരിഞ്ച് ഭൂമി പോലും ദേവസ്വം ബോര്‍ഡിനില്ലെന്നും ക്ഷേത്രവും കുരിശുമെല്ലാം കൈയേറ്റ ഭൂമിയിലാണെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
എല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയാണ്. ക്ഷേത്രവും ഭൂമിയും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതായി പറയുന്ന 2013ലെ ഗസ്റ്റ് വിജ്ഞാപനം അസാധുവാണ്. സര്‍വേ നമ്പറിലടക്കം തെറ്റുണ്ടെന്നും കലക്ടര്‍ വിശദീകരിച്ചു. കോടതി ഉത്തരവ് അനുസരിച്ച് എല്ലാ കൈയേറ്റങ്ങളും വേണ്ടി വന്നാല്‍ ഒഴിപ്പിക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കലക്ടര്‍ വ്യക്തമാക്കി. ഇതോടെ പാഞ്ചാലിമേട്ടില്‍ റവന്യൂ വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഏറ്റമുട്ടലിനു വഴിയൊരുങ്ങി.
പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ നാട്ടിയിരിക്കുന്നത് ആരുടെ ഭൂമിയിലാണെന്നു ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ സ്ഥലം സന്ദശിക്കുകയും ചെയ്തു. ക്ഷേത്രവും കുരിശും നില്‍ക്കുന്ന സ്ഥലം ഉള്‍പ്പടെ 22 ഏക്കര്‍ ദേവസ്വം ബോര്‍ഡിന്റേതെന്നാണു പത്മകുമാറിന്റെ അവകാശവാദം. ഇതാണ് പൊളിയുന്നത്.
അതേ സമയം പാഞ്ചാലിമേട്ടില്‍ അനധികൃതമായി കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പീരുമേട് ആര്‍ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടയാനായി എത്തിയത് . ഐക്യവേദി നേതാവ് ശശികലയാണ് ഇതിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധ സൂചകമായി നാമജപം നടത്തി. ദുഖഃവെള്ളിയാഴ്ച്ച സ്ഥാപിച്ച മരക്കുരിശുകള്‍ പള്ളി അധികൃതര്‍ നീക്കം ചെയ്‌തെങ്കിലും നിലവിലുള്ള കോണ്‍ക്രീറ്റ് കുരിശുകള്‍ കൂടി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്.
അതേസമയം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ചു ഭൂമി കൈയ്യേറാനുള്ള നീക്കം അനുവദിക്കില്ലന്ന് കെ. പി. ശശികല പറഞ്ഞു. ഇവിടെ ചില സ്വകാര്യ വ്യക്തികള്‍ സാമുദായിക ചിഹ്നങ്ങള്‍ ഉപയോഗിച്ചു ഭൂമി കൈയേറ്റമാണ് നടത്തുന്നത്. പൗരാണിക പ്രാധാന്യമുളള പാഞ്ചാലിക്കുളംസ്ഥിതി ചെയ്യുന്ന സ്ഥലം ചില മത നേതാക്കള്‍ വില്ലേജില്‍ കരമടച്ചു കൈയ്യടക്കിയിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. പാഞ്ചാലിമേട്ടില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ നീക്കം ചെയ്യാന്‍ അധികാരികള്‍ തയാറാകണം. അല്ലാത്ത പക്ഷം നിലയ്ക്കല്‍ മോഡല്‍ സമരമായിരിക്കും രണ്ടാംഘട്ടമായി ഒരുക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പിലാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഹൈന്ദവതയോടുളള പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടു മടക്കില്ലന്നും ശശികല പറഞ്ഞു.
https://www.facebook.com/Malayalivartha