കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം
നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം രണ്ടാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ റിപ്പോർട്ടിലേത് പോലെ ഇത്തവണയും ഉത്തർപ്രദേശിന് തന്നെയാണ് അവസാന സ്ഥാനം. 2015-16 മുതൽ 2017 - 18 വരെയുള്ള കാലയളവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 'ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വികസിത ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ.രാജീവ് കുമാറാണ് പുറത്തിറക്കിയത്.
23 ഹെൽത്ത് ഇൻഡിക്കേറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. വലിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവരാണ് മുന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ ഹരിയാന, ജാർഖണ്ഡ‌്, ആസാം എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്‌ച വച്ചപ്പോൾ ചത്തീസ്ഗഡിന്റെ വളർച്ച നിരാശപ്പെടുത്തി. റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആരോഗ്യ മേഖലയിലെ പരിതാപകരമായ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന മന്ത്രാലയങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു . രാജ്യത്തുടനീളം ആരോഗ്യ മേഖലയുടെ സ്ഥിതി ശോചനീയമാണെന്നുള്ള മാധ്യമ വാർത്തകളെ തുടർന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ബിഹാറിൽ മസ്തിഷ്ക മരണം ബാധിച്ച് നൂറ്റി മുപ്പതോളം കുട്ടികൾ മരിക്കുകയും, മതിയായ ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബിഹാറിലുണ്ടായ കുട്ടികളുടെ മരണത്തിന് പുറമെ , ഖൊരക്പൂരിലെ ഓക്സിജൻ ദൗർലഭ്യം മൂലം നവജാത ശിശുക്കൾ മരണമടഞ്ഞതും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ പാനല്‍, ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ മൃതശരീരങ്ങൾ ചുമലിലേറ്റിയും സെെക്കിളിലും കൊണ്ടുപോകുന്ന അവസരങ്ങളും മെഡിക്കൽ നെഗ്ലിജൻസ് മൂലം ആശുപത്രി വാതിൽക്കൽ പ്രസവങ്ങൾ നടക്കുന്നതും രാജ്യത്ത് സാധാരണയായി കണ്ടുവരുന്നതായും നിരീക്ഷിച്ചു.
രാജ്യത്തെ പിന്നോക്ക സംസ്ഥാനങ്ങളിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും അടിയന്തര അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണം ആരംഭിക്കാനാണ് നിർദേശം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ നടന്ന ആശുപത്രി മരണങ്ങളുടെ വിവരങ്ങൾ കെെമാറാൻ ആവശ്യപ്പെട്ടാണ് വിവിധ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചത്. സംസ്ഥാനങ്ങൾക്ക് ആറ് ആഴ്ച്ചയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നാലാഴ്ച്ച സമയവുമാണ് അനുദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha