നമുക്ക് കുട്ടിപ്പുലി, പോലീസ് അസോസിയേഷന് റബ്ബർ സ്റ്റാമ്പ്; പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ച സംഘടനാ നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു

പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ച സംഘടനാ നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു. പൊലീസ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയെ വാട്സാപ്പ് പോസ്റ്റിലൂടെ ആക്ഷേപിക്കുകയായിരുന്നു പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നാണ് ആരോപണം.
അടുത്തിടെ സൊസൈറ്റിയില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്കു നടന്ന നിയമനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. അസോസിയേഷനിലെ ഭരണാനുകൂല വിഭാഗമാണ് ഈ നിയമനത്തെ ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ കുറച്ച് ദിവസമായി ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.
സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട നിയമനത്തിൽ ‘സൊസൈറ്റി പ്രസിഡന്റ് റബർ സ്റ്റാംപ് ആയി പ്രവർത്തിക്കുന്നത് ആർക്കുവേണ്ടി’ എന്നാണ് നേതാവിന്റെ പോസ്റ്റ്. നിയമനത്തിൽ അഴിമതിയുണ്ടെന്നുകാട്ടി പൊലീസ് അസോസിയേഷനിലെ ഭരണാനുകൂല വിഭാഗം കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യംവച്ചായിരുന്നു പ്രചാരണങ്ങൾ.
മുൻ പ്രസിഡന്റിന്റെ ആശ്രിതന് സ്വാധീനമുപയോഗിച്ച് സൊസൈറ്റിയിൽ നിയമനം നൽകിയെന്നതാണ് ഭരണാനുകൂല വിഭാഗത്തിന്റെ ആരോപണം. എന്നാൽ, സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയല്ലെന്നു കണ്ടെത്തി. ഇതിനു പിന്നാലെയാണ് കൺട്രോൾ റൂമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറി പോസ്റ്റിട്ടത്.നിയമനം ലഭിച്ചയാളിൽ നിന്ന് എത്ര പണം വാങ്ങി എന്നത് അന്വേഷണം നടത്തേണ്ട കാര്യമല്ലേ എന്നു പോസ്റ്റിൽ ചോദിക്കുന്നു.
തൊട്ടടുത്ത വരിയിൽ തന്നെയാണ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ കമ്മിഷണർക്കെതിരായ പരാമർശം. തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലും സൊസൈറ്റി പ്രസിഡന്റിനെ അപമാനിക്കുന്ന വിധത്തിലും വാട്സാപ്പ് പ്രചാരണം നടത്തിയ അസോസിയേഷൻ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു മുൻ പ്രസിഡന്റ് കമ്മിഷണർക്കു പരാതി നൽകി.
കഴിഞ്ഞ ദിവസം സഹകരണ സംഘം തെരഞ്ഞെടുപ്പിന്‍റെ തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ എന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.
അടുത്തിടെ ഏറെ വിവാദത്തില്‍പ്പെട്ട യുവ പോലീസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ഈ പോലീസ് ഉദ്യോഗസ്ഥന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരളം പലപ്പോഴും കയ്യടിച്ചിട്ടുണ്ട്. എന്നാല്‍ ശബരിമല വിഷയത്തിലാണ് യതീഷ് ചന്ദ്ര ശരിക്കും സ്റ്റാര്‍ ആയത്. വെല്ലുവിളിച്ച ബിജെപിയുടെ സുരേന്ദ്രനെ പൊക്കി അകത്തിട്ടതും ശശികലയെ വിരട്ടി നിര്‍ത്തിയതും അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതും ഏറെ വിവാദമായിരുന്നു. അതോടെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയ്ക്ക് എതിരായി. അതിനിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ യതീഷ് ചന്ദ്ര വേണ്ടത്ര ഗൗനിച്ചില്ലെന്ന വാര്‍ത്തയും വന്നു. ഇതിന്റെ പേരില്‍ യതീഷ് ചന്ദ്രയെ സ്ഥലം മാറ്റുന്നു എന്ന വാര്‍ത്തയും പുറത്തു വന്നു. എന്നാല്‍ തൃശൂരില്‍ നിന്നും യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റം തത്കാലത്തേയ്ക്കു മരവിപ്പിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം.
https://www.facebook.com/Malayalivartha

























