വീണ്ടും കളിക്കളത്തിലേക്ക്... ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും

ലോകകപ്പ് ഫുട്ബോളിലെ കിരീടധാരണത്തിന് ശേഷം, വീണ്ടും ഒരു പടപ്പുറപ്പാടിന് അർജന്റീന തയ്യാറെടുക്കുമ്പോൾ നായകനും ഇതിഹാസവുമായ ലയണൽ മെസ്സി കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടത്തിനാണ്. ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ ഗംഭീരമായ ഒരു നാഴികക്കല്ലാണ് പിന്നിടുന്നത്. അർജന്റീന ജേഴ്സിയിലെ 200-ാം മത്സരമാണ്.
2005 ആഗസ്റ്റ് 17-ന് ഹംഗറിക്കെതിരെ അർജന്റീനയുടെ കുപ്പായത്തിൽ ആദ്യമായി പന്തുതട്ടിയ അന്നുമുതൽ തുടങ്ങിയതാണ് ഈ ഇതിഹാസ യാത്ര. അന്ന് വെറും 25 മിനിറ്റ് മാത്രം മൈതാനത്തിറങ്ങിയ കൗമാരക്കാരൻ, ഇന്ന് ലോക ഫുട്ബോളിന്റെ അവസാനവാക്കായി മാറിയിരിക്കുന്നു.
രണ്ടു പതിറ്റാണ്ട് നീണ്ട ഈ യാത്രയിൽ 199 മത്സരങ്ങൾ പൂർത്തിയാക്കിയ മെസ്സി, 117 ഗോളുകളും 64 അസിസ്റ്റുകളുമായി അർജന്റീനയുടെ ആക്രമണത്തിന്റെ കുന്തമുനയായി നിലകൊള്ളുന്നു. 16,380 മിനിറ്റ് അർജന്റീനയ്ക്ക് വേണ്ടി മൈതാനത്ത് മെസ്സി തന്റെ മാന്ത്രികത ഇതുവരെ പുറത്തെടുത്തു.
കഠിനമായ പോരാട്ടങ്ങൾക്കും വേദന നിറഞ്ഞ തോൽവികൾക്കും ഒടുവിലാണ് മെസ്സി അർജന്റീനയുടെ ഫുട്ബോൾ ദൈവമായി മാറിയത്. 2022-ലെ ഖത്തർ ലോകകപ്പ് കിരീടം, 2021-ലെയും 2024-ലെയും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022-ലെ ഫൈനലിസിമ കിരീടം എന്നിവ മെസ്സിയുടെയും അർജന്റീനയുടെയും ക്യാബിനറ്റിൽ തിളങ്ങുന്നു.
21 വർഷം നീണ്ട കരിയറിനിടെ ഇത് മെസ്സിയുടെ ആറാമത്തെ ലോകകപ്പാണ്. ഇതിനകം 26 ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കി റെക്കോർഡുകൾ ഭേദിച്ച മെസ്സി, ഈ ലോകകപ്പിലൂടെ തന്റെ സുവർണ്ണകാലം കൂടുതൽ തിളക്കമുള്ളതാക്കാനാണ് ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha

























