പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ് നിയമസഭയില്‍

നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെയായിരുന്നു വി.എസിന്റെ വിമർശനം. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് പറഞ്ഞു. അടുത്ത കാലത്ത് പോലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരള ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പോലീസുമായി ബന്ധപ്പെട്ട സംഭവങ്ങളെ വിഎസ് രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചത്.
പോലീസുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് പുറത്തുവരുന്ന സംഭവങ്ങള്‍ ഗൗരവതരമാണെന്ന് വിഎസ് പറഞ്ഞു. ഇത് ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കില്‍ പോലും പോലീസുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങള്‍ നോക്കുമ്പോള്‍ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന്ന്നും ഇങ്ങനെയുള്ള പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ എന്താകും സംഭവിക്കുക എന്ന് കണ്ണുതുറന്ന് കാണേണ്ട സഹചര്യം കൂടിയാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഒന്നാമതായി വരാന്‍ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.
പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനത്തിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
ഉയർന്ന ജനസംഖ്യയുള്ളതും സങ്കീർണമായ പൊലീസിങ് ജോലിയുള്ളതുമായ നഗരങ്ങളിൽ മെട്രോപ്പൊലിറ്റൻ പൊലീസ് സമ്പ്രദായം ഉണ്ടായിരിക്കണമെന്നു നിയമം അനുശാസിക്കുന്നുണ്ട്. അതിന്റെ തലവനായ കമ്മിഷണറിൽ ചില മജിസ്റ്റീരിയൽ അധികാരങ്ങൾ നിക്ഷിപ്തമായിരിക്കേണ്ടതുമുണ്ട്. കേരള പൊലീസ് നിയമത്തിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലുമുള്ള പല അധികാരങ്ങളും ഇപ്പോൾ കയ്യാളുന്നത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയ്ക്കു ജില്ലാ കളക്ടറാണ്.
ഇക്കൂട്ടത്തിൽ പൊലീസിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ മജിസ്റ്റീരിയൽ അധികാരങ്ങളുമുണ്ട്. കരുതൽ തടങ്കൽ, നിരോധനാജ്ഞ എന്നിവയിലെല്ലാം അന്തിമ ഉത്തരവ് നൽകുന്നത് ഇപ്പോൾ കലക്ടറാണ്. പൊലീസിനു ലഭിക്കേണ്ട അധികാരം കലക്ടർ കയ്യാളുമ്പോൾ അനാവശ്യമായ താമസം പല അധികാര പ്രയോഗങ്ങളിലും ഉണ്ടാകുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ജോലി കലക്ടറെ ഏൽപിക്കുമ്പോൾ, കലക്ടർക്ക് അതു പല ജോലികളിൽ ഒന്നു മാത്രമാണ്. മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണറേറ്റ് വരുമ്പോൾ പൊലീസിനു കൂടുതൽ ഉത്തരവാദിത്തവും പക്വതയും വരുമെന്നാണു കരുതുന്നത്. 30 വർഷത്തോളമായി പൊലീസ് കമ്മിഷണറേറ്റ് എന്ന ആവശ്യം കേരള പൊലീസ് ഉന്നയിക്കാൻ തുടങ്ങിയിട്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിർപ്പാണു വൈകിച്ചത്.
https://www.facebook.com/Malayalivartha

























