വി.എസിന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് ; വി.എസ് അച്ചുതാനന്ദന്റെ നിലപാടുകളെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍

വി.എസ് അച്ചുതാനന്ദന്റെ നിലപാടുകളെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍. വി.എസിന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടെന്ന് വി.മുരളീധരന്‍ വ്യക്തമാക്കി. എതിര്‍രാഷ്‌ട്രീയ ചേരിയിലുള്ള നേതാക്കളുടെ ശൈലിയോട് താല്‍പര്യം തോന്നിയിട്ടില്ല. എന്നാല്‍ വി.എസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ് കുറച്ചു കൂടി കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് സി.പി.എമ്മിനകത്തുള്ള ആളുകള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുരളീധരന്‍ പറയുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസും പിന്നീട് വന്ന വി.എസും രണ്ടാണ്. അപ്പോള്‍ ഏതാണ് യഥാര്‍ത്ഥ വി.എസ് എന്ന് സംശയമുണ്ടെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്ന ആർ.എസ്.എസിനു വേണ്ടി പ്രവര്‍ത്തിച്ചതാണ് കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ തന്റെ ജോലി നഷ്‌ടപ്പെടാന്‍ കാരണമെന്ന് അഭിമുഖത്തില്‍ മുരളീധരന്‍ പറയുന്നുണ്ട്. തലശേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതക ശ്രമം ചുമത്തി തന്നെ അറസ്‌റ്റു ചെയ്‌തത് ഇതിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ വി എസ് കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.
1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് വിഎസ് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻപതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി. തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലാണ് മുരളീധരൻ പ്രവർത്തിക്കുന്നത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്‍റില്‍ എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha

























