ശബരിമല സന്നിധാനത്ത് നിന്നും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ മാറ്റാൻ ദേവസ്വം ബോർഡിന്റെ നീക്കം; പുതിയ സ്ഥലം വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും വിഹാരകേന്ദ്രമായ പാണ്ടിത്താവളത്തിന് സമീപം...

ശബരിമല സന്നിധാനത്ത് നിന്നും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ മാറ്റാൻ ദേവസ്വം ബോർഡിന്റെ നീക്കം. മാധ്യമസ്ഥാപനങ്ങൾക്കായി അനുവദിച്ചിട്ടുള്ള മുറികൾ ജൂലൈ 21ന് മുമ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ശബരിമല മാസ്റ്റർ പ്ലാനിലെ നിർദ്ദേശം അനുസരിച്ച് മീഡിയ സെന്റർ ഉൾപ്പെടുന്ന മാളികപ്പും ബിൽഡിംഗ് ദേവസ്വം അധികൃതർ ഉടൻ പൊളിച്ച് നീക്കും. സന്നിധാനത്തിന് ദൂരെ മാറി മാധ്യമങ്ങൾക്ക് പുതിയ സ്ഥലം അനുവദിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവും പ്രതിഷേധങ്ങളും മാധ്യമങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പലഘട്ടത്തിലും ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സന്നിധാനത്ത് നിന്നും മാധ്യമങ്ങളെ അകറ്റുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
അതേ സമയം മീഡിയ സെന്റര്‍ പൊളിച്ചുമാറ്റാനും മാധ്യമ സ്ഥാപനങ്ങള്‍ക്ക് അശാസ്ത്രീയമായ രീതിയില്‍ പാണ്ടിത്താവളത്തിനു സമീപം സൗകര്യം ഒരുക്കാനുമുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയുമാണ്.സന്നിധാനം മീഡിയ സെന്റര്‍ കെട്ടിടം ഇടിച്ചുനിരത്തുന്നതിന് ദേവസ്വം ബോര്‍ഡ് കരാറായിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിന് എതിര്‍വശത്തുള്ള മീഡിയ സെന്റര്‍ പൊളിച്ച് അവിടം നിരപ്പാക്കാനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. 22 മാധ്യമ സ്ഥാപനങ്ങള്‍, ബാങ്ക്, റവന്യുവകുപ്പ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്, എക്‌സൈസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കെട്ടിടം പൊളിച്ചുനീക്കുന്നതെന്ന് പറയുന്നു. സന്നിധാനത്ത് റിപ്പോര്‍ട്ടിംഗിന് ഏറ്റവും ഉചിതമായ കെട്ടിടമാണ് ഇല്ലാതാക്കുന്നത്.
മീഡിയ സെന്റര്‍ പാണ്ടിത്താവളത്തെ ദര്‍ശനം കോംപ്ലക്‌സിലേക്കു മാറ്റുമെന്നാണ് പറയുന്നത്. എന്നാല്‍ സന്നിധാനത്തു നിന്ന് വിദൂരത്തില്‍ വനാതിര്‍ത്തിയിലുളള കെട്ടിടത്തിലേക്ക് ചെന്നെത്താന്‍ ബുദ്ധിമുട്ടാണ്. വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും വിഹാരകേന്ദ്രമാണ് പ്രദേശം. സന്നിധാനവുമായി ബന്ധപ്പെട്ട വാര്‍ത്താശേഖരണത്തിനായി എത്തുന്ന മാധ്യമ പ്രവർത്തകരെ അകറ്റിനിറുത്താനുള്ള ശ്രമമാണ് മീഡിയ സെന്റര്‍ വിദൂരത്തിലേക്ക് മാറ്റുന്നതെന്ന് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അഭിപ്രായപ്പെട്ടു.
പാണ്ടിത്താവളത്തിന് അടുത്തായാണ് മാധ്യമങ്ങൾക്ക് പുതിയതായി അനുവദിക്കാനിരിക്കുന്ന സ്ഥലമെന്നാണ് സൂചന. ഇവിടെ നിന്നും സന്നിധാനത്തേയ്ക്ക് എളുപ്പത്തിൽ എത്താൻ സാധിക്കില്ല. മകരവിളക്ക് ദർശനത്തിനായി മാത്രമാണ് തീർത്ഥാടകർ ഈ ഭാഗത്തേയ്ക്ക് എത്താറുള്ളത്. വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുള്ളപ്രദേശമാണിത്. മാളികപ്പുറം ബിൽഡിംഗ് പൊളിക്കാൻ നേരത്തെ തീരുമാനം ഉണ്ടായപ്പോൾ സന്നിധാനത്തോട് ചേർന്ന് തന്നെ പുതിയ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
കൊപ്രാക്കളത്തോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നെങ്കിലും സന്നിധാനത്ത് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. മുറികളുടെ വാടക ഇരട്ടിയാക്കുന്ന വിഷയവും ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ട്. ശബരിമല വികസനങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ പ്രകാരമാണ് കെട്ടിടം പൊളിക്കുന്നതെന്നും താൻ നിസ്സാഹായനാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























