വിഷമിക്കണ്ട , പഹയനെ കൊന്നവരെ ഇക്കൊല്ലമല്ലെങ്കിൽ അടുത്ത കൊല്ലം പിടിക്കും ; പോലീസിനെയും ഇടതുപക്ഷത്തേയും പരിഹസിച്ച് അഡ്വ : ജയശങ്കർ

2018 ജൂലായ് രണ്ട് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിന്റെ ചുറ്റുമതിലിനപ്പുറം അഭിമന്യുവെന്ന വിദ്യാർഥി കൊലക്കത്തിക്ക് ഇരയായി വീണത്. എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് അക്രമിസംഘമാണ് കൊലപ്പെടുത്തിയത്. ഇന്നേക്ക് ഒരാണ്ട് തികയുന്ന അവസരത്തിൽ അഭിമന്യുവിന്റെ ചരമ ദിനം ഇടത് സംഘടനകൾ ആചരിക്കുമ്പോൾ ഇടതു പക്ഷത്തെ ഇക്കാര്യത്തിൽ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.
അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും'' - ജയങ്കര്‍ പറഞ്ഞു . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത് .
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ : -
വർഗീയത തുലയട്ടെ !
വിപ്ലവം ജയിക്കട്ടെ !!
സഖാവ് അഭിമന്യുവിൻ്റെ രക്തസാക്ഷിത്വ വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്ഐയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാർത്ഥതയോടെ.
അഭിമന്യുവിൻ്റെ കുടുംബസഹായ ഫണ്ടിൽ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയിൽ 10സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു, സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കൾക്കളുടെ പേരിൽ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാൻ പോകുന്നു.
നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂർത്തീകരിച്ചു. 16 പ്രതികൾക്കെതിരെ കുറ്റപത്രം കൊടുത്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടൻ ആരംഭിക്കും.
അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.
വർഗീയതയെ നമ്മൾ മേലാലും ചെറുക്കും, എതിർത്തു തോല്പിക്കും. കഴിവതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമർശിക്കാൻ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും.
രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു അഭിമന്യുവിന്റെ കൊലപാതകം.
എസ്.എഫ്.ഐ. പ്രവർത്തകരായ വിനീത്, അർജുൻ എന്നിവർക്കും കുത്തേറ്റു.സംഭവം നടന്ന് ഒരു വർഷം കഴിയുമ്പോഴും ഇവരെ കുത്തിയവർ ഒളിവിൽ തുടരുകയാണ്. ആറ് പ്രതികളുള്ള കേസിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ല.
അഭിമന്യുവിനെ കുത്തിയ പത്താം പ്രതി പനങ്ങാട് സ്വദേശി സഹൽ (21), മറ്റുള്ളവരെ കുത്തിയ പന്ത്രണ്ടാം പ്രതി അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹീം എന്നിവരെയാണ് പോലീസിന് ഇനിയും പിടികൂടാനാകാത്തത്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസന്വേഷണം ഉദ്ദേശിച്ച വേഗത്തിലായില്ല. കടുത്ത വിമർശനങ്ങൾ പല കോണിൽനിന്നും ഉയർന്നു. മുൻ എം.എൽ.എ. സൈമൺ ബ്രിട്ടോയായിരുന്നു ഏറ്റവും വലിയ വിമർശകൻ. എന്നാൽ, 2018-ന്റെ അവസാന നാളിൽ ബ്രിട്ടോയും ഈ ലോകം വിട്ടുപോയി.
എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഭിമന്യു കേസ് സി.ഐ. എ. അനന്തലാൽ ആയിരുന്നു അന്വേഷിച്ചിരുന്നത്. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചുമതല കൺട്രോൾ റൂം എ.സി.പി. എസ്.ടി. സുരേഷ് കുമാറിന് കൈമാറി. പ്രാധാന്യമേറിയ കേസായിരുന്നിട്ടും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാഞ്ഞത് തിരിച്ചടിയായി.
ആദ്യഘട്ട കുറ്റപത്രം അന്വേഷണ സംഘം 85 ദിവസങ്ങൾക്കുള്ളിൽ നൽകി. കുറ്റപത്രം സമർപ്പിക്കുമ്പോൾ ഏഴ് പ്രതികളെക്കൂടി പിടികൂടാനുണ്ടായിരുന്നു. വിചാരണയ്ക്കുള്ള നടപടിയുമായി പോലീസ് നീങ്ങുമ്പോൾ ഏതാനും പ്രതികൾ കീഴടങ്ങി. വിചാരണ നടപടികൾ മനഃപൂർവം തടസ്സപ്പെടുത്താൻ പ്രതികൾ നടത്തിയ ശ്രമമാണെന്നാണ് ഇതിനെ പോലീസ് പറയുന്നത്.
പ്രതി ചേർക്കപ്പെട്ട 16 പ്രതികളിൽ 14 പേരെയും അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളെയെല്ലാം സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയിൽ ഹാജരാക്കി. 6,000 പേജോളമുള്ള കുറ്റപത്രത്തിൽ 116 സാക്ഷികളാണുള്ളത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി.
https://www.facebook.com/Malayalivartha

























