'ജയ് അയ്യപ്പ' വിളികള്‍ ഉയര്‍ത്തുന്നെങ്കിലും ശബരിമല വിഷയത്തില്‍ എന്തുചെയ്യണമെറിയാതെ നട്ടംതിരിയുകയാണ് ബിജെപി.. ശബരിമല യുവതീപ്രവേശം തടയാൻ തൽക്കാലം നിയമനിർമാണമില്ലെന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇപ്പോളറിയിച്ചിരിക്കുന്നത്

'ജയ് അയ്യപ്പ' വിളികള്‍ ഉയര്‍ത്തുന്നെങ്കിലും ശബരിമല വിഷയത്തില്‍ എന്തുചെയ്യണമെറിയാതെ നട്ടംതിരിയുകയാണ് ബിജെപി.. ശബരിമല യുവതീപ്രവേശം തടയാൻ തൽക്കാലം നിയമനിർമാണമില്ലെന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇപ്പോളറിയിച്ചിരിക്കുന്നത് .
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.ശബരിമല യുവതീപ്രവേശം തടയാന്‍ ലക്ഷ്യമിട്ടുള്ള സ്വകാര്യബില്‍ ആണ് എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ അവതരിപ്പിച്ചത്
17ാം ലോക്സഭയില്‍ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്. പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ശൂന്യവേളയില്‍ ബിജെപി എം.പി മീനാക്ഷി ലേഖി ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു
ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.
ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. 'ജയ് അയ്യപ്പ' വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്.
ബിജെപി ബില്ലിനെ രാഷ്ട്രീയമായി നേരിടാന്‍ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബില്ലാണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂര്‍ണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസവാദങ്ങള്‍ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ഇതിലൂടെ ബിജെപി ശ്രമിക്കുന്നത്.
അവര്‍ ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവര്‍ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ തെളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു
ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ചയ്ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കുകയും വേണം
സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നും കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടപടിയുണ്ടായില്ല. നിയമനിർമാണം താൽപര്യപ്പെടുന്നതായി ബി.ജെ.പി പ്രകടനപത്രികയിലും ഉറപ്പു നൽകിയിരുന്നില്ല.
പകരം, ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നുമാണ് പത്രികയിൽ പറഞ്ഞിരുന്നത്.
ശബരിമലയിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്ക് നിലനിന്നിരുന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു.
2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കിയതിനെ തുടർന്ന് സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും ഭക്തരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സന്നിധാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല . ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.
നേരത്തെ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന നിലപാടായിരുന്നു അന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
എന്നാല്‍ 2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇൗ നിലപാട് മാറ്റി. വിശ്വാസികളുടെ വികാരത്തേയും പരമ്പരാഗത ആചാരങ്ങളേയും മാനിച്ചു കൊണ്ട് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന നിലപാടാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സുപ്രീംകോടതിയിൽ കേരളം സ്വീകരിച്ചത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇൗ തീരുമാനം പിൻവലിക്കുകയും വി.എസ് സർക്കാരിന്റെ നയം പിന്തുടരുകയുമായിരുന്നു. തുടർന്ന് ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി പ്രവേശനാനുമതി നൽകുകയായിരുന്നു
.
https://www.facebook.com/Malayalivartha

























