അയ്യനെ സ്തുതിച്ചാലും മലിനീകരണം; ശബരിമലയില്‍ തീര്‍ത്ഥാടകരുടെ ശരണമന്ത്രജപം ശബ്‌ദമലിനീകരണമുണ്ടാക്കുന്നു; അയ്യപ്പന്മാരെ ഞെട്ടിച്ച് വനം വകുപ്പ്;ഇത്തരമൊരു റിപ്പോര്‍ട്ട് വനംവകുപ്പ് നല്‍കിയിട്ടില്ലെന്ന് വകുപ്പ് മന്ത്രി കെ. രാജു

ശബരിമല തീര്‍ത്ഥാടകരുടെ ശരണമന്ത്രജപം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ശരണമന്ത്രജപം ശബ്‌ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുമായി വനംവകുപ്പാണ് രംഗത്ത് വന്നിരിക്കുന്നത്. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് തീര്‍ത്ഥാടനത്തിനെതിരായി പരാമര്‍ശമുള്ളത്. റിപ്പോര്‍ട്ടിന്റെ 89ാം പേജിലാണ് പരാമർശം.
ശബരിമലയില്‍ 50 ലക്ഷം തീര്‍ത്ഥാടകര്‍ ഒരുവര്‍ഷം എത്തുന്നതിനാല്‍ പെരിയാര്‍ സങ്കേതത്തിലെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നുവെന്നും, വിറകുശേഖരണം, താത്കാലിക ഷെഡ് നിര്‍മാണത്തിന് കമ്പുവെട്ടുന്നത്, പ്ലാസ്റ്റിക് മാലിന്യം തള്ളല്‍ എന്നിവയും വനത്തിന് ദോഷമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു.
സഞ്ചാരപാതകളില്‍ തീകത്തിക്കുന്നത് പ്രശ്‌നമാണ്. വനത്തിലെ കുന്നുകളിലൂടെ നടക്കുന്നതിന് ഉണ്ടാക്കുന്ന താത്കാലിക പാതകള്‍ മണ്ണൊലിപ്പിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശബരിമലയ്‌ക്കെതിരായ ഒരു റിപ്പോര്‍ട്ടും വനംവകുപ്പ് നല്‍കിയിട്ടില്ലെന്ന വനംമന്ത്രി കെ.രാജുവിന്റെ വാദം ഇതോടെ പൊളിയുകയാണ്.
പമ്പാസന്നിധാനം റോപ്‌വേ അടക്കമുള്ള കാര്യങ്ങളില്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കുന്നുവെന്നാണ് ബോര്‍ഡിന്റെ ആക്ഷേപം. സന്നിധാനത്ത് 60 ഏക്കറും പമ്പയില്‍ 10 ഏക്കറും വനഭൂമിയാണ് വനംവകുപ്പ് ദേവസ്വം ബോര്‍ഡിന് പാട്ടത്തിന് നല്‍കിയിട്ടുള്ളത്.
അതേസമയം ഇത്തരമൊരു റിപ്പോര്‍ട്ട് വനംവകുപ്പ് നല്‍കിയിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രി കെ. രാജുവിന്റെ വാദം. ശബരിമലയിൽ ശരണം വിളിക്കുന്നതിനെതിരായി വനം വകുപ്പ് റിപ്പോർട്ട് കൊടുത്തെന്നതു വ്യാജ വാർത്തയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ശബരിമല തീർത്ഥാടനത്തിൽ ഭക്തന്മാർ ശരണം വിളിക്കുന്നത് അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നതിനാൽ അതിനെതിരായി വനം വകുപ്പ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയതായി ചില ഓൺലൈൻ പത്രങ്ങളിൽ വന്നത് വസ്തുത വിരുദ്ധമാണ്. വനം വകുപ്പോ മന്ത്രിയോ അങ്ങനെ ഒരു റിപ്പോർട്ടും കൊടുത്തിട്ടില്ല. ഈ വാർത്തയുടെ ഉറവിടം എന്താണെന്നു മനസിലാകുന്നില്ല.ഭക്തന്മാരുടെ വികാരം സർക്കാരിനെതിരെ തിരിച്ചു വിടാനുള്ള ചില നിക്ഷിപ്ത താല്പര്യക്കാരാണ് ഇത്തരം വ്യാജ വാർത്തകൾക്കു പിന്നിൽ.അതിൽ വഞ്ചിതരാകരുതെന്നു അഭ്യർത്ഥിക്കുന്നു എന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടിലൂടെ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























