വാദിയും പ്രതിയും കേസ് കോംപ്ലിമെന്റാക്കി പോയി പണി നോക്കെന്ന് പോലീസ്; കാർ ഡ്രൈവർ വ്യാജ രേഖകൾ ചമച്ച് സ്വന്തം പേരിലേക്ക് മാറ്റിയ ഇന്നോവ കാറിന്റെ രേഖകൾ യഥാർത്ഥ ഉടമസ്ഥയുടെ പേരിലേക്ക് തിരികെ മാറ്റി കൊടുക്കാൻ കോട്ടയം ആർ റ്റി ഒ മടി കാണിച്ചതോടെ കേസിലെ വാദിയും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷം

പ്രതിയും വാദിയും തമ്മിൽ കേസ് പറഞ്ഞു തീർത്താൽ സർക്കാർ എന്തുചെയ്യണം? വാദിയെ കൊള്ളണോ പ്രതിയെ തള്ളണോ? അതോ പോലീസിന്റെ സമയം കളഞ്ഞതിന് നടപടിയെടുക്കണോ? കോട്ടയത്താണ് ഇപ്രകാരമൊരു സംഭവം ഉണ്ടായത്.
കാർ ഡ്രൈവർ വ്യാജ രേഖകൾ ചമച്ച് സ്വന്തം പേരിലേക്ക് മാറ്റിയ ഇന്നോവ കാറിന്റെ രേഖകൾ യഥാർത്ഥ ഉടമസ്ഥയുടെ പേരിലേക്ക് തിരികെ മാറ്റി കൊടുക്കാൻ കോട്ടയം ആർ റ്റി ഒ മടി കാണിച്ചതോടെയാണ് കേസിലെ വാദിയും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായത്.
തെള്ളകം സ്വദേശിനിയാണ് കേസിലെ വാദി. പ്രവീൺ എസ്. നായരാണ് കേസിലെ പ്രതി. വാദിയുടെ പേരിലുള്ള കാറാണ് ഡ്രൈവർ പ്രവീൺ എസ് നായർ വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും വാഹനം പരാതിക്കാരിയുടെ പേരിലേക്ക് തിരികെ മാറ്റാൻ ആർ. റ്റി. ഒ. നടപടിയെടുത്തില്ല. അവരാകട്ടെ വിവിധ തലങ്ങളിൽ പരാതി നൽകി മടുത്തു.
വാഹനത്തിന്റെ ഉടമസ്ഥാവകാശം പരാതിക്കാരിയുടെ പേരിലേക്ക് മാറ്റാൻ എളുപ്പമല്ലെന്ന് ആർ റ്റി ഒ പറയുന്നു. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വാഹനത്തിന്റെ ആർ സി ഉൾപ്പെടെയുള്ള രേഖകൾ പോലീസ് ബന്തവസിലെടുത്ത് ഏറ്റുമാനൂർ കോടതിയിൽ സമർപ്പിച്ചത്രേ. കോടതിയുടെ തീർപ്പ് വരുന്നതു വരെ നടപടിയെടുക്കാൻ കഴിയില്ലെന്നും ആർ റ്റി ഒ വിശദീകരിച്ചു . അതേസമയം കേസിൽ അന്വേഷണം പൂർത്തിയായി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി ഏറ്റുമാനൂർ പോലീസ് പറയുന്നു.
ഇതിനിടെ വാഹനം യഥാർത്ഥ ഉടമക്ക് കൈമാറാൻ സമ്മതമാണെന്നാണ് പ്രവീൺ എസ് നായരുടെ നിലപാടെടുത്തു. ഇക്കാര്യം കഴിഞ്ഞ വർഷം പോലീസിന് എഴുതി നൽകിയതായി അദ്ദേഹം പറഞ്ഞു. വാഹനം തന്റെ പേരിലേക്ക് മാറ്റി കിട്ടുന്ന മുറയ്ക്ക് പ്രവീണിന്റെ പേരിലുള്ള കേസ് തീർപ്പാക്കാൻ സമ്മതമാണെന്ന് പരാതിക്കാരിയും പറഞ്ഞു.
പരാതിക്കാരിയും പ്രതിയും തമ്മിൽ കേസ് പറഞ്ഞുതീർത്താൽ ശരിയാവില്ലെന്നാണ് സർക്കാരിന്റെയും പോലീസിന്റെയും നിലപാട്. ക്രിമിനൽ നടപടിചട്ട പ്രകാരം ഇത് സാധ്യമല്ലത്രേ. അങ്ങനെ കേസ് മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലെത്തി. അവർ ആർറ്റി ഒയിൽ നിന്നും പോലീസിൽ നിന്നും റിപ്പോർട്ടുകൾ വരുത്തി. കോടതി ബന്തവസിലായ ആർ. സി. രേഖകൾ തിരിച്ചു കിട്ടണമെങ്കിൽ ഭഗീരഥപ്രയ്തനം തന്നെ വേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കി. ഒന്നുകിൽ പരാതിക്കാരി കേസ് കൊടുക്കരുതായിരുന്നു. ഇല്ലെങ്കിൽ കേസ് ഒത്തു തീർക്കരുതായിരുന്നു. രണ്ടും ചെയ്ത ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പോലീസും ആർറ്റി ഒയും പറഞ്ഞത്.
പരാതിക്കാരിയോട് കോടതിയിൽ അപേക്ഷ നൽകി വാഹനത്തിന്റെ ആർസി രേഖകൾ തന്റെ പേരിലേക്ക് മാറ്റി കിട്ടാൻ അനുമതി വാങ്ങണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരാതിക്കാരി കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി ഹാജരാക്കിയാൽ രേഖകൾ അവരുടെ പേരിലേക്ക് മാറ്റി കൊടുക്കണമെന്ന് കമ്മീഷൻ ആർറ്റിഒക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha

























