ഓരോ ഫയലും ഓരോ ജീവിതം; സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1.2 ലക്ഷം ഫയലുകള്‍

ഓരോ ഫയലും ഓരോ ജീവിതമാണ് എന്നും ചുവപ്പുനാടയില്‍ അതിനെ കുരുക്കിയിടരുത് എന്നും അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വനിതാ മതില്‍, സാലറി ചലഞ്ച് തുടങ്ങി പല വഴികളില്‍ വിവാദമുണ്ടാക്കി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത് 1.2 ലക്ഷം ഫയലുകൾ.
ജനങ്ങളും വിവിധ ഓഫിസുകളും നല്‍കിയ അപേക്ഷകളില്‍ 74 ശതമാനവും തീരുമാനം കാത്തു കഴിയുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന റവന്യു വകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ ഉറങ്ങുന്നത് 17,300 എണ്ണം. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളിലും നൂറുകണക്കിനു ഫയലുകള്‍ ബാക്കിയാണ്. ഫയല്‍ നീക്കം വേഗത്തിലാക്കുമെന്നു കഴിഞ്ഞയാഴ്ച നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും അതൊന്നുംതന്നെ നടപ്പിലായില്ല. ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി സാജന്‍ പാറായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചുവപ്പുനാടയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് ശേഷവും ഫയലുകളുടെ കാര്യത്തില്‍ മാറ്റമില്ല.
ഭരണരംഗം പ്രഫഷനലാക്കാന്‍ ഭേദഗതികളോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്ന കാര്യം ഇന്നു മന്ത്രിസഭ പരിഗണിക്കാനിരിക്കെയാണിത്. വകുപ്പുകളില്‍ നിന്നു വകുപ്പുകളിലേക്കു പറക്കുന്നതിനിടെ നഷ്ടപ്പെട്ട ഫയലുകള്‍ ഏറെ. അതെത്രയെന്നു നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: 'വിവരം ശേഖരിച്ചു വരുന്നു.
2016 ജൂണ്‍ എട്ടിന് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. മുന്നില്‍വരുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നു ഓര്‍മിക്കണമെന്നും ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാകും ഒരു പക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്നു നിശ്ചയിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍
ആന്തൂരിൽ വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇനി ഫയലുകൾ വൈകിപ്പിക്കില്ലെന്ന പ്രതിജ്ഞയുമായി മലപ്പുറം ജില്ലയിലെ 32,000 സർക്കാർ ജീവനക്കാർ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























