വ്യാജ വിവാഹ രേഖ ചമച്ച് മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര തുകയായ 22 ലക്ഷം രൂപയില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു

വ്യാജ വിവാഹ രേഖ ചമച്ച് മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര തുകയായ 22 ലക്ഷം രൂപയില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ കോടതി ഉത്തരവിട്ടു. പരാതിയില്‍ തീര്‍പ്പുണ്ടാകും വരെ ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ കെട്ടി വച്ച 22 ലക്ഷം രൂപയ്ക്കുള്ള ചെക്ക് ലീഫുകളുടെ വിതരണം തടഞ്ഞു വെയ്ക്കാന്‍ ജഡ്ജി ഇ .എം. സാലിഹ് ഉത്തരവിട്ടു.
2012 ജൂലൈ എട്ടിന് ഉള്ളൂരില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട എസ്. എസ് രഞ്ജിത്ത് ( 22 ) എന്ന യുവാവിന്റെ പേരില്‍ കോടതി വിധിച്ച നഷ്ട പരിഹാരത്തുകയാണ് തര്‍ക്കം കാരണം ചുവപ്പു നാടയില്‍ കുരുങ്ങിയത്.
രഞ്ജിത്തിന്റെ പിതാവ് , വഞ്ചിയൂര്‍ മുളവന ബണ്ട് കുന്നുകുഴി റ്റി.സി. 25/368 ല്‍ ശശിയാണ് പരാതിയുമായി എം.എ.സി.റ്റി.കോടതിയേയും ഹൈക്കോടതിയെയും സമീപിച്ചത്. വാഹന അപകട നഷ്ടപരിഹാരമായി എം. എ.സി.റ്റി കോടതി 2018ല്‍ 13,08,440 രൂപയും 2012 മുതലുള്ള പലിശയും ചേര്‍ത്ത് 22 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി ചെക്കായി കെട്ടിവയ്ക്കാന്‍ വിധി പ്രസ്താവിച്ചു. അതേ സമയം വഞ്ചിയൂര്‍ കോടതിയിലെ ശശിയുടെ അഭിഭാഷകന്‍ 13 ലക്ഷം രൂപ നഷ്ടപരിഹാര തുകയായി കോടതി വിധിച്ചിട്ടുണ്ടെന്നും ചെക്ക് അപേക്ഷ ഒപ്പിടാന്‍ അവകാശികളായ മകനെയും മകളെയും കൂട്ടി ജൂണ്‍ 29ന് ഉള്ളൂരിലെ വക്കീല്‍ ഓഫീസിലെത്തണമെന്നും കാണിച്ച് ശശിക്ക് കത്തയച്ചു. മറ്റൊരവകാശിയായ ശശിയുടെ ഭാര്യയായ രജ്ഞിത്തിന്റെ മാതാവ് കേസ് വിചാരണക്കിടെ മരണപ്പെട്ടു.
വക്കീലാഫീസിലെത്തിയപ്പോള്‍ ശശിക്ക് നാല് ലക്ഷം , മകന് രണ്ട് ലക്ഷം മകള്‍ക്ക് രണ്ട് ലക്ഷം എന്നിങ്ങനെയുടെ ചെക്ക് അപേക്ഷകളാണെന്ന് ശശിയെ അറിയിച്ചു. എന്നാല്‍ ബാക്കി അഞ്ച് ലക്ഷത്തെപ്പറ്റി ചോദിച്ചപ്പോള്‍ മരണപ്പെട്ട രഞ്ജിത് കൊല്ലപ്പെട്ട 2012ല്‍ അശ്വതി എന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അശ്വതിക്കാണ് അഞ്ചുലക്ഷം കോടതി വിധിച്ചിരിക്കുന്നതെന്നുമറിയിക്കുകയായിരുന്നു. എന്നാല്‍ തന്റെയോ വീട്ടുകാരുടെയോ നാട്ടുകാരുടെയോ അറിവില്‍ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ശശി വ്യക്തമാക്കി. തങ്ങള്‍ വക്കീലിനെ കേസ് ഏല്‍പ്പിച്ചപ്പോള്‍ ഇങ്ങനെയൊരാളുണ്ടായിരുന്നില്ലല്ലോയെന്നും ഇപ്പോള്‍ എവിടെ നിന്നും വന്നുവെന്നും ചോദിച്ചു. തുടര്‍ന്ന് ചെക്ക് അപേക്ഷയില്‍ ഒപ്പിടാതെ ശശി മടങ്ങിപ്പോയി കോടതിയില്‍ ചെന്ന് വിവരം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത്.
മകന്‍ രഞ്ജിത് അശ്വതി എന്ന യുവതിയെ വിവാഹം കഴിച്ചതായും അശ്വതി ഭാര്യയാണെന്നും കാണിച്ച് പാങ്ങപ്പാറ വില്ലേജ് ഓഫീസര്‍ നല്‍കിയതായ ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അശ്വതിയെ കേസില്‍ ഇതേ അഭിഭാഷകന്‍ രഹസ്യമായി കക്ഷി ചേര്‍ത്തിരിക്കുകയായിരുന്നു. അതേ സമയം വിവാഹ സര്‍ട്ടിഫിക്കറ്റോ വിവാഹ രജിസ്റ്ററിന്റെയോ യാതൊരു രേഖകളുമില്ല. അശ്വതിയെ കക്ഷി ചേര്‍ക്കാനുള്ള അപേക്ഷക്കൊപ്പം അഭിഭാഷകന്റെ വക്കാലത്തും ഇല്ലായെന്നും കോടതി വൃത്തങ്ങള്‍ അറിയിച്ചു. വില്ലേജാഫീസര്‍ക്ക് ഇത്തരത്തിലൊരു ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരികതയില്‍ അവര്‍ സംശയം പ്രകടിപ്പിച്ചു. ആദിയും അന്തവുമില്ലാത്ത ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തങ്ങള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലെന്നും കോടതി വൃത്തങ്ങള്‍ അറിയിച്ചു.
22 ലക്ഷം രൂപയില്‍ എട്ട് ലക്ഷം രൂപ ശശിക്കും മകനും മകള്‍ക്കുമായി നല്‍കിയ ശേഷം ബാക്കി 14 ലക്ഷം രൂപ അശ്വതിയുടെ പേരില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ശശി മാധ്യമങ്ങളുമായി പങ്കുവച്ചത്. അതിനാലാണ് തങ്ങളോട് പലിശയുള്‍പ്പെടെയുള്ള യഥാര്‍ത്ഥ തുകയായ 22 ലക്ഷം രൂപയുടെ കാര്യം അഭിഭാഷകന്‍ മറച്ചു വച്ച തെന്നും ശശി ആരോപിച്ചു. ഇന്നലെ ഇതേ അഭിഭാഷകന്‍ അശ്വതിയുടെ പേരില്‍ ചെക്ക് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അപേക്ഷ തടഞ്ഞുവച്ചതിന് കോടതിയിലെ ചെക്ക് അപേക്ഷ കൈകാര്യം ചെയ്യുന്ന വനിതാ ക്ലാര്‍ക്കിനോട് കയര്‍ക്കുകയും ചെയ്തതായി ജീവനക്കാരി ശിരസ്തദാറോട് പരാതിപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























